
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര പോളിംഗ്. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഇന്ന് 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 18 ജില്ലകളിലെ 121 സീറ്റുകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ബെഗുസാരായി , സമസ്തിപൂർ , മധേപുര ജില്ലകളിലാണ് കൂടുതൽ പോളിംഗ്. 2000ത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇതിന് മുൻപുള്ള ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. 62.57 ശതമാനം. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ 1998ലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 64.6 ശതമാനമായിരുന്നു അന്നത്തെ പോളിംഗ്. വോട്ടിംഗിൽ പങ്കെടുത്ത എല്ലാ പൗരൻമാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നന്ദി അറിയിച്ചു.
അതേസമയം ലഖിസാരായി മണ്ഡലത്തിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) പ്രവർത്തകർ ഉപമുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ വിജയ് കുമാർ സിൻഹയുടെ കാർ വളഞ്ഞ് ചെരിപ്പെറിഞ്ഞു. സംഭവ സ്ഥലത്ത് തടിച്ചുകൂടിയ ആർ.ജെ.ഡി, ബി.ജെ.പി പ്രവർത്തകർ തമ്മിൽ കൈയേറ്റവുമുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സരൺ ജില്ലയിലെ മാഞ്ചി നിയമസഭാ മണ്ഡലത്തിൽ, സി.പി.എം എം.എൽ.എയും സ്ഥാനാർത്ഥിയുമായ സത്യേന്ദ്ര യാദവിന്റെ കാറിന്റെ ചില്ലുകൾ അക്രമികൾ തകർത്തു. ആർക്കും പരിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |