SignIn
Kerala Kaumudi Online
Saturday, 08 November 2025 3.47 PM IST

'ഈശ്വരവിശ്വാസിയാണ്, പരിഗണിക്കുമെന്ന് കരുതിയില്ല; വല്ലാത്തൊരു സമയത്താണ് ഈ നിയോഗം വന്നിരിക്കുന്നത്'

Increase Font Size Decrease Font Size Print Page
k-jayakumar

തിരുവനന്തുപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നിയമനം ഒരു നിയോഗമായാണ് കാണുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ. വല്ലാത്തൊരു സമയത്താണ് ഈ നിയോഗം തന്നെ തേടി വന്നിരിക്കുന്നത്. ഈശ്വരവിശ്വാസിയാണ്. എന്നെ പരിഗണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ദേവസ്വം ബോർഡ് പ്രസിഡന്റായി തന്നെ നിയമിക്കുന്നത് സംബന്ധിച്ച് വിഎൻ വാസവൻ ഇന്നലെ അറിയിച്ചിരുന്നു. തൃശൂരിൽ വച്ച് മന്ത്രിയെ കണ്ടിരുന്നു. തിങ്കളാഴ്ച ഉത്തരവ് ഇറങ്ങുമെന്ന് കരുതുന്നു. മണ്ഡല, മകരവിളക്ക് സീസൺ 17ന് തുടങ്ങുകയാണ്. എത്രയും പെട്ടെന്ന് ഉത്തരവ് കിട്ടിയാൽ ചാർജ് എടുക്കാമെന്നാണ് കരുതുന്നത്. രണ്ട് മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം ഭംഗിയായി പൂർത്തിയാക്കുന്നതിനായിരിക്കും മുൻഗണന.

ഇപ്പോഴത്തെ ബോർഡ് മുന്നൊരുക്കങ്ങൾ ചെയ്തിട്ടുണ്ടായിരിക്കും. അതിന്റെ തുടർച്ചയായ നടപടികൾ സ്വീകരിക്കും. കുറ്റമറ്റ രീതിയിൽ, ഭക്തർക്കു സന്തോഷകരമായ ദർശനം ഒരുക്കാനുള്ള സാഹചര്യം ഉണ്ടാക്കും. കാത്തിരിപ്പ് സമയം, വൃത്തി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സുഗമമായാൽ തന്നെ പ്രശ്നങ്ങൾ കുറയും. ഒരു ആശങ്കയും പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ചില്ല. എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല. അതു വയ്ക്കുന്നതു പോലെ ഇരിക്കും. ഇപ്പോൾ സംഭവിച്ചതു പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നിയമപരമായ മാറ്റങ്ങൾ പരിഗണിക്കും'- ജയകുമാർ പറഞ്ഞു.

ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കെ. ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈക്കോടതി പരാമർശം വന്ന സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ പ്രസിഡന്റാക്കാനുള്ള തീരുമാനം.

സ്വർണക്കൊള്ള വിവാദം മൂലമുണ്ടായ അവമതിപ്പ് ഇല്ലാതാക്കുക കൂടിയാണ് ലക്ഷ്യം. ജയകുമാറിനെപോലെ പരിചയസമ്പന്നനായ ഒരാൾ ഈ ഘട്ടത്തിൽ പ്രസിഡന്റാകുന്നത് ഗുണകരമാവുമെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. ബോർഡ് അംഗമായി സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം വിളപ്പിൽ രാധാകൃഷ്ണനും നിയമിതനാവും.

നിലവിൽ ഐ.എം.ജി ഡയറക്ടറാണ് ജയകുമാർ. 2009 കാലഘട്ടത്തിൽ സംസ്ഥാനത്ത് ഭരണമാറ്റം മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രസിഡന്റ് ഇല്ലാതെ വന്നഘട്ടത്തിൽ ജയകുമാർ ദേവസ്വം കമ്മിഷണറും ആക്ടിംഗ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ളാൻ ചെയർമാനും ശബരിമല സ്‌പെഷ്യൽ ഓഫീസറുമായിരുന്നു. ടൂറിസം സെക്രട്ടറി, മലയാളം സർവകലാശാല വൈസ് ചാൻസലർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരനും ചിത്രകാരനുമാണ്. പ്രശസ്ത മലയാള,തമിഴ് ചലച്ചിത്ര സംവിധായകനായിരുന്ന എം.കൃഷ്ണൻനായരുടെ മകനാണ്.

TAGS: SABARIMALA, DEVASWAM, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.