
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നടപ്പാക്കിയ പുതിയ പരിഷ്‌കാരത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്ത്. എഐ ഉപയോഗിച്ച് റൂട്ടുകളിലെ സമയം നിശ്ചയിക്കുന്ന സംവിധാനത്തിനെതിരെയാണ് ജീവനക്കാർ രംഗത്തെത്തിയത്. പുതിയ സംവിധാനത്തിലൂടെ സമയം നിശ്ചയിക്കുമ്പോൾ തൊഴിലാളികൾക്ക് ഡ്യൂട്ടി നഷ്ടം വരുംവിധം കുറഞ്ഞ യാത്രാസമയം തിരഞ്ഞെടുക്കുന്നുവെന്നാണ് പരാതി. ബസ് വിന്യാസത്തിലെ അപകാത പരിഹരിക്കുന്നതിന് വേണ്ടിയാണ് മന്ത്രി ഗണേശ് കുമാറിന്റെ വകുപ്പ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്.
പ്രീമിയം സൂപ്പർഫാസ്റ്റുകളിൽ സ്റ്റോപ്പ് കുറച്ചതിന്റെ പേരിൽ ഡ്യൂട്ടി കുറച്ചതിന്റെ സമാനമാണ് എഐ പരിഷ്‌കാരമെന്നാണ് ഉയരുന്ന ആക്ഷേപം. പുതിയ മോഡൽ ടിക്കറ്റ് മെഷിൻ ഏർപ്പെടുത്തിയതോടെ ബസുകളുടെ യാത്രാസമയം ഓൺലൈനിൽ ലഭിക്കും. ഓരോ റൂട്ടുകളിലെ ബസുകൾ ഏത്ര സമയത്തിനുള്ളിൽ ട്രിപ്പ് പൂർത്തിയാകുമെന്ന് അറിയാൻ സാധിക്കും. എന്നാൽ ദേശീയപാത നിർമ്മാണവും ഗതാഗതക്കുരുക്കും കാരണം ബസുകൾ വൈകിയോടുന്നുണ്ട്. ഇക്കാര്യം അവഗണിച്ച് കുറഞ്ഞ സമയം കണക്കാക്കി അതുപ്രകാരം ഡ്യൂട്ടി പുനഃക്രമീകരിക്കാൻ നിർദ്ദേശിച്ചതാണ് പരാതിക്ക് കാരണമാക്കിയത്. ഇപ്പോഴത്തേത് പരീക്ഷണ ഉപയോഗം മാത്രമാണെന്നാണ് മാനേജ്‌മെന്റ് വിശദീകരണം.
അതേസമയം, പ്രീമിയം ബസുകളുടെ ഡ്യൂട്ടി കുറച്ചത് പിൻവലിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. സൂപ്പർ ഫാസ്ററ് ആരംഭിച്ച സമയത്ത് തിരുവനന്തപുരം- എറണാകുളം റൂട്ടിൽ 11 ഫെയർ സ്റ്റേജുകളും അഞ്ചരമണിക്കൂർ സമയവുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ കാലക്രമേണ സ്‌റ്റോപ്പുകൾ വർദ്ധിപ്പിച്ചെങ്കിലും സമയം ദീർഘിപ്പിച്ചില്ല. ഈ അവസ്ഥ തന്നെയാണ് എല്ലാ റൂട്ടുകളിലും. യാത്രക്കാർ രാത്രിയിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തേണ്ടി വരുന്നതും ഗതാഗതതടസവും ലക്ഷ്യ സ്ഥാനത്ത് എത്തേണ്ട സമയം വർദ്ധിപ്പിക്കുന്നു. ഈ കാരണം കൊണ്ട് ഡ്യൂട്ടിക്കിടയിലെ വിശ്രമസമയം നഷ്ടമാകുന്നതായി ജീവനക്കാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |