
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് നാളെ ഗോഹട്ടിയിൽ തുടങ്ങുന്നു
ഈ കളിയിൽ ജയിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും
ശുഭ്മാൻ ഗിൽ കളിച്ചേക്കില്ല, റിഷഭ് പന്ത് നയിച്ചേക്കും
ഗോഹട്ടി : കൊൽക്കത്തയിൽ സ്പിൻ പിച്ച് തിരഞ്ഞെടുത്ത് സ്വന്തം കളി കുളംതോണ്ടിയ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിനായി ഗോഹട്ടിയിലിറങ്ങുന്നു. രണ്ടുമത്സരപരമ്പരയിൽ ഈ കളിയെങ്കിലും ജയിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. അതേസമയം ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിടെ പരിക്കേറ്റിരുന്ന ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ടീമിനൊപ്പം ഗോഹട്ടിയിലെത്തിയിട്ടുണ്ടെങ്കിലും ഈ മത്സരത്തിൽ കളിക്കാനിടയില്ല. ഗിൽ കളിക്കുന്നില്ലെങ്കിൽ റിഷഭ് പന്ത് ഇന്ത്യയെ നയിക്കും. ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ആൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
ആറ് വർഷത്തിന് ശേഷം കൊൽക്കത്താ ഈഡൻ ഗാർഡൻസ് വേദിയായ ടെസ്റ്റിൽ സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കാൻ ആവശ്യപ്പെട്ട ഇന്ത്യ ആദ്യഇന്നിംഗ്സിൽ 30 റൺസ് ലീഡ് നേടിയിട്ടും രണ്ടാം ഇന്നിംഗ്സിൽ 124 റൺസ് ചേസ് ചെയ്യാനാകാതെ 93 റൺസിന് ആൾഔട്ടാവുകയായിരുന്നു. ബൗളിംഗിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ ശരിക്കും മുട്ടിടിച്ചുവീണു. വിക്കറ്റ് കീപ്പർമാരായ റിഷഭ് പന്തിനെയും ധ്രുവ് ജുറേലിനെയും ഒരുമിച്ച് പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുകയും വാഷിംഗ്ടൺ സുന്ദറിനെ ഫസ്റ്റ് ഡൗൺ പൊസിഷനിലേക്ക് മാറ്റുകയും ചെയ്ത ഗംഭീറിന്റെ ഐഡിയയും വർക്കായില്ല. ഗില്ലിന്റെ അഭാവത്തിൽ സായ് സുദർശനെയും നിതീഷ് കുമാറിനെയും ടീമിലെടുത്ത് അക്ഷർ പട്ടേലിനെ കരയ്ക്കിരുത്താനാണ് സാദ്ധ്യത.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്ക തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരിക്ക് മൂലം ആദ്യ ടെസ്റ്റിൽ കളിക്കാൻ കഴിയാതിരുന്ന പേസർ കാഗിസോ റബാദ ഗോഹട്ടിയിൽ കളിച്ചേക്കുമെന്ന് സൂചനയുണ്ട്. റബാദ പക്ഷേ ഇന്നലെ ടീമിനൊപ്പം പരിശീലനത്തിന് എത്തിയിരുന്നില്ല. കൊൽക്കത്തയിൽ ഇരുഇന്നിംഗ്സുകളിലുമായി എട്ടുവിക്കറ്റുകൾ വീഴ്ത്തി പ്ളേയർ ഒഫ് ദ മാച്ചായ സ്പിന്നർ ഹാർമർക്ക് തോളിന് നേരിയ പരിക്കേറ്റിരുന്നെങ്കിലും ഗോഹട്ടിയിൽ കളിക്കും.
ലഞ്ചിന് മുന്നേ ടീ
സാധാരണ പകൽ നടക്കുന്ന ടെസ്റ്റുകളിൽ ആദ്യം ലഞ്ച് ബ്രേക്കും പിന്നീട് ടീ ബ്രേക്കുമാണെങ്കിൽ ഗോഹട്ടി ടെസ്റ്റിൽ നേരേ തിരിച്ചാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൈകിട്ട് നേരത്തേ ഇരുട്ടുവീഴുന്നതിനാൽ കളി രാവിലെ അരമണിക്കൂർ മുന്നേ (9 മണിക്ക്) തുടങ്ങും.ഇതിനാൽ 11മുതൽ 11.20 വരെ ടീ ബ്രേക്കും 1.20 മുതൽ 2 മണിവരെ ലഞ്ച് ബ്രേക്കുമാണ്. നാലുമണിക്ക് കളി അവസാനിപ്പിക്കും.
ഗോഹട്ടിക്ക് അരങ്ങേറ്റം
ഗോഹട്ടിയിലെ ബർസാപാറ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് മത്സരമാണ് നാളെ തുടങ്ങുന്നത്. ഇന്ത്യയിലെ 28-ാമത് ടെസ്റ്റ് വേദിയാണിത്.
25
വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ ഒരു പരമ്പര നേടാനുള്ള ലക്ഷ്യവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.2000ത്തിൽ ഹാൻസീ ക്രോണ്യേയുടെ നേതൃത്വത്തിലാണ് അവസാനമായി ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടിയത്.ഇന്ത്യൻ ക്രിക്കറ്റിനെ വേട്ടയാടിയ ഒത്തുകളി വിവാദമുണ്ടായത് ഈ പരമ്പരയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |