
കേരളം ഇന്ന് ഒഡിഷയ്ക്ക് എതിരെ, സഞ്ജു നയിക്കും
ലക്നൗ : സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂർണ്ണമെന്റിന് ഇന്ന് തുടക്കമാകുന്നു. സഞ്ജു സാംസന്റെ നേതൃത്വത്തിലിറങ്ങുന്ന കേരളം ഇന്ന് ആദ്യ മത്സരത്തിൽ ഒഡീഷയെ നേരിടും. റെയിൽവേയ്സ്, ഛത്തീസ്ഗഡ്, വിദർഭ, മുംബയ്, ആന്ധ്ര, അസം എന്നീ ടീമുകളും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളം . ലക്നൗവാണ് എ ഗ്രൂപ്പിലെ മത്സരങ്ങളുടെ വേദി. ആകെ നാല് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ 18നാണ് ഫൈനൽ.
സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ ടീമുമായാണ് കേരളം ഇത്തവണ കളിക്കാനിറങ്ങുന്നത്. കെ.സി.എല്ലിൽ മികച്ച പ്രകടനം കാഴ്ച വച്ച യുവതാരം അഹ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റൻ. സൽമാൻ നിസാർ,മൊഹമ്മദ് അസറുദ്ദീൻ, വിഷ്ണു വിനോദ്, രോഹൻ കുന്നുമ്മൽ എന്നിവരുമടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയാണ് കേരളത്തിന്റേത്. ഓൾ റൗണ്ട് മികവുമായി അഖിൽ സ്കറിയയും ഷറഫുദ്ദീനും അങ്കിത് ശർമ്മയും സാലി സാംസനുമുണ്ട്. ഒപ്പം നിധീഷും കെ.എം ആസിഫും വിഘ്നേഷ് പുത്തൂരുമടങ്ങുന്ന ബൗളിംഗ് നിരയും. കെസിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച സിബിൻ ഗിരീഷ്, കൃഷ്ണദേവൻ, അബ്ദുൾ ബാസിദ് എന്നിവരും ടീമിനൊപ്പമുണ്ട്.
കഴിഞ്ഞ സീസണിൽ മുംബയ്‌യും ആന്ധ്രയും മഹാരാഷ്ട്രയും സർവ്വീസസും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് നേരിയ വ്യത്യാസത്തിലാണ് നോക്കൗട്ടിലേക്കുള്ള ടിക്കറ്റ് നഷ്ടപ്പെട്ടത്. കരുത്തരായ മുംബയ്ക്കെതിരെ നേടിയ വിജയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 234 റൺസെടുത്ത കേരളം 43 റൺസിനായിരുന്നു മുംബയ്‌യെ കീഴടക്കിയത്. ഐപിഎല്ലിലേക്കുള്ള പടിവാതിലെന്ന നിലയിൽക്കൂടി ശ്രദ്ധേയമാണ് സെയ്ദ് മുഷ്താഖ് അലി ടൂർണമെന്റ്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങൾക്ക് ഐപിഎൽ ടീമുകളുടെ നോട്ടപ്പട്ടികയിൽ ഇടം നേടാൻ കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |