
കൊച്ചി: വസ്തു പോക്കുവരവു ചെയ്ത് കരം തീർത്തു നൽകുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ വേങ്ങൂർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് എം. ബിജി മാത്യു വിജിലൻസിന്റെ പിടിയിലായി. എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്.
കുറുപ്പുംപടിയിലെ റവന്യു സർവീസസ് കൺസൾട്ടൻസി സ്ഥാപനം നടത്തിപ്പുകാരനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
പുളിക്കൽ സ്വദേശി തന്റെ വസ്തു ഭാഗപത്രം ചെയ്യുന്നതിനും പോക്കുവരവു ചെയ്തു കരം തീർക്കുന്നതിനും സ്ഥാപന ഉടമയെ ചുമതലപ്പെടുത്തിയിരുന്നു. സ്ഥാപന ഉടമ വേങ്ങൂർ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചു. അപേക്ഷയുടെ തത്‌സ്ഥിതി അറിയാൻ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് ബിജി മാത്യു കൈക്കൂലി ആവശ്യപ്പെട്ടത്.
തുടർന്ന് സ്ഥാപന ഉടമ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് ഡിവൈ.എസ്.പി ടി.എം. വർഗീസിന്റെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് വില്ലേജ് ഓഫീസിലെത്തി പണം കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |