SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.09 PM IST

ശബരിമല സ്വർണക്കൊള്ളക്കേസ്; അറസ്റ്റിലായ കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷ തള്ളി, അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും

Increase Font Size Decrease Font Size Print Page
k-s-baiju

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുൻതിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് നിർണായക തീരുമാനമെടുത്തത്. പകരം ഇന്ന് വൈകിട്ട് നാലുമണിവരെ ബൈജുവിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘം ഇന്ന് രാവിലെ ബൈജുവിനെ ചോദ്യം ചെയ്യുന്നതിനായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു.

ദ്വാരപാലകശില്പങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് കസ്​റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. പൊലീസ് ക്ലബിൽ വിശദമായ ചോദ്യം ചെയ്യൽ നടക്കും. അതിനുശേഷം ബൈജുവിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. കട്ടിളപ്പാളിക്കേസിലാണ് ബൈജു ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസന്വേഷണത്തിനിടയിൽ ജാമ്യത്തിൽ വിടുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന നിരീക്ഷണത്തിലാണ് അപേക്ഷ തള്ളിയത്.

2019ൽ ശബരിമലയിലെ സ്വർണപ്പാളികൾ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോ​റ്റിക്ക് മഹസർ തയ്യാറാക്കി കൊടുത്തുവിടുമ്പോൾ ബൈജുവായിരുന്നു തിരുവാഭരണ കമ്മീഷണർ. പാളികൾ സന്നിധാനത്ത് നിന്നുകൊണ്ടുപോകുമ്പോഴും ഭാരം അടയാളപ്പെടുത്തുമ്പോഴും ബൈജു ഉണ്ടായിരുന്നില്ല. ഇതിലൊക്കെ ഗൂഢാലോചനയുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.

അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിലെ നാലാംപ്രതി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ, ആറാംപ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി വിധിപറയാൻ മാറ്റി. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ജയശ്രീയുടെ അറസ്റ്റ് വിലക്കും അതുവരെ നീട്ടിയിട്ടുണ്ട്. സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് എസ്. ജയശ്രീക്കെതിരായ ആരോപണം. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പുവച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് എസ്. ശ്രീകുമാർ. വിചാരണക്കോടതികൾ മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

TAGS: GOLD CASE, SABARIMALA, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY