
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. ഉദ്യോഗസ്ഥ വിന്യാസം പൂർത്തിയായി. സിവിൽ സ്റ്റേഷനിലെ ഐ.ടി ഹാളിൽ അന്തിമ ഉദ്യോഗസ്ഥ വിന്യാസ ക്രമീകരണം നടത്തി അതത് ഇടങ്ങളിലേക്കുള്ളവരെ നിയോഗിച്ചു.
ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിരുന്ന വിവിധ കാരണങ്ങളാൽ ഒഴിവാക്കുന്നതിന് അപേക്ഷിച്ചവരിലെ അർഹരായവരെ മാറ്റിനിറുത്തിയാണ് അന്തിമപട്ടിക. ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാവുക. ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13,056 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
3,264 വീതം പ്രിസൈഡിംഗ് ഓഫീസർമാരും 3,264 ഫസ്റ്റ് പോളിംഗ് ഓഫീസർമാരും 6,528 പോളിംഗ് ഓഫീസർമാരും ഉൾപ്പെടുന്നു. 4,016 പുരുഷന്മാരും 9,040 സ്ത്രീകളുമുണ്ട്. ഓരോരുത്തർക്കും അനുവദിച്ച ബൂത്ത്, വിതരണ സ്വീകരണ കേന്ദ്രങ്ങളുടെ വിവരങ്ങൾ, ഉദ്യോഗസ്ഥർ എത്തിച്ചേരേണ്ടസമയം തുടങ്ങി വിശദവിവരങ്ങൾ ഇഡ്രോപ്പ് വെബ്‌സൈറ്റിൽ ലഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള റിസർവ് വിഭാഗത്തിൽ 2,176 ഉദ്യോഗസ്ഥരാണ് ഉൾപ്പെട്ടിട്ടുള്ളത്. 16 വിതരണ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.
ഇ.വി.എം കമ്മിഷനിംഗ് ആരംഭിച്ചു
ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) കമ്മിഷനിംഗും ആരംഭിച്ചു. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുന്ന ബാലറ്റ് പേപ്പറുകൾ ക്രമീകരിച്ച് മെഷീനുകളെ വോട്ടെടുപ്പിനായി സജ്ജമാക്കുന്നതാണ് കമ്മിഷനിംഗ് പ്രക്രിയ. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ അതത് മണ്ഡലങ്ങളിലെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മിഷനിംഗ് നടപടികൾ പുരോഗമിക്കുന്നത്. കൊല്ലം കോർപ്പറേഷൻ, മുഖത്തല, അഞ്ചൽ, ശാസ്താംകോട്ട ബ്ലോക്കുകളിൽ പ്രവർത്തനം പുരോഗമിക്കുകയാണ്. ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല, ചിറ്റുമല, പത്തനാപുരം, ചവറ, ചടയമംഗലം ബ്ലോക്കുകളിൽ ഇന്നും ഇത്തിക്കര ബ്ലോക്കിൽ നാളെയും ഇ.വി.എം കമ്മിഷനിംഗ് നടക്കും.
ഇന്ന് മുതൽ ഉദ്യോഗസ്ഥർക്കും വിവിധ സ്ഥാപനങ്ങൾക്കും ഇഡ്രോപ്പ് വെബ്‌സൈറ്റിലൂടെ https://www.edrop.sec.kerala.gov.in വിവരങ്ങൾ ലഭ്യമാകും. തിരഞ്ഞെടുപ്പ് ക്ലാസുകളിലെ നിർദേശങ്ങൾ പാലിച്ച് നടപടികൾ കുറ്റമറ്റ രീതിയിൽ നിർവഹിക്കണം.
എൻ.ദേവീദാസ്, ജില്ലാ കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |