
ആഷസ് രണ്ടാം ടെസ്റ്റിൽ ഇംഗ്ളണ്ട് 325/9
ജോ റൂട്ടിന് 40-ാം ടെസ്റ്റ് സെഞ്ച്വറി (135*)
ബ്രിസ്‌ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം അഞ്ച് റൺസ് എടുക്കുന്നതിനിടെ രണ്ടുവിക്കറ്റുകൾ നഷ്ടമായ ഇംഗ്ളണ്ടിനെ ഒരുവിധം കരയ്ക്ക് കയറ്റി ജോ റൂട്ടും (135) ഓപ്പണർ സാക്ക് ക്രാവ്‌ലിയും (76). ഗാബയിലെ ഡേ ആൻഡ് നൈറ്റ് പിങ്ക്ബാൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യദിനം കളിയവസാനിക്കുമ്പോൾ 325/9 എന്ന നിലയിലാണ് . ടെസ്റ്റിലെ തന്റെ 40-ാം സെഞ്ച്വറി തികച്ച ജോ റൂട്ടും(135) ജൊഫ്രെ ആർച്ചറുമാണ്(32) കളിനിറുത്തുമ്പോൾ ക്രീസിൽ. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് ആറുവിക്കറ്റെടുത്തു.
അഞ്ചുറൺസിനിടെ ബെൻ ഡക്കറ്റും ഒല്ലി പോപ്പും ഡക്കായി മടങ്ങിയതോടെ ക്രീസിലൊരുമിച്ച ക്രാവ്‌ലിയും റൂട്ടും ചേർന്ന് 117 റൺസ് കൂട്ടിച്ചേർത്തു. ക്രാവ്‌ലി മടങ്ങിയശേഷം ഹാരി ബ്രൂക്ക്സ് (31), ബെൻ സ്റ്റോക്സ്(19), വിൽ ജാക്സ് (19) എന്നിവരെക്കൂട്ടി റൂട്ട് പോരാട്ടം തുടർന്നു.181 പന്തുകളിലാണ് റൂട്ട് സെഞ്ച്വറി തികച്ചത്.ബ്രണ്ടൻ കാഴ്സ് (0) പുറത്താകുമ്പോൾ 264/9 എന്ന നിലയിലായ ടീമിനെ ആർച്ചറെക്കൂട്ടിയാണ് റൂട്ട് 325ലെത്തിച്ചത്.202 പന്തുകൾ നേരിട്ട റൂട്ട് 15 ഫോറുകളും ഒരു സിക്സും പറത്തി.
സ്റ്റാർക്കിന് ആറുവിക്കറ്റ് ,
അക്രത്തിനെ മറികടന്നു
ഗാബയിൽ ഇന്നലെ ആറുവിക്കറ്റ് നേടിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇടംകൈയ്യൻ പേസറെന്ന വസീം അക്രമിന്റെ റെക്കാഡ് മറികടന്നു.104 മത്സരങ്ങളിൽ അക്രം 414 വിക്കറ്റുകൾ നേടിയിട്ടുണ്ട്. സ്റ്റാർക്കിന് 102 ടെസ്റ്റിൽ നിന്ന് 418 വിക്കറ്റായി.
സംഗയെ മറികടന്ന് റൂട്ട്
ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ നാലാമത്തെ താരമായി ജോ റൂട്ട്. 39 സെഞ്ച്വറികളുള്ള കുമാർ സംഗാരയെയാണ് റൂട്ട് 40-ാം സെഞ്ച്വറിയുമായി മറികടന്നത്. സച്ചിനാണ് (51) ഒന്നാമത്. കാലിസ് (45), പോണ്ടിംഗ് (41) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |