
തിരുവനന്തപുരം: നടൻ ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് രാഹുൽ ഈശ്വർ. ഞങ്ങളെ പോലുള്ളവർ കള്ളക്കേസിൽ കുടുക്കപ്പെടുമ്പോൾ മാദ്ധ്യമങ്ങൾ പിന്തുണ നൽകണമെന്നും രാഹുൽ പ്രതികരിച്ചു. രാഹുലിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് വെെദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. രാഹുലിനെ നാളെ രാവിലെ 11 മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
'കിഡ്നിക്ക് പ്രശ്നമാകുമെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയും കിടന്നു. 11 ദിവസമായി ഞാൻ ജയിലിൽ കിടക്കുന്നു. സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണ്. എന്നെ ഇങ്ങനെ കിടത്തേണ്ട ഒരാവശ്യവുമില്ല. എന്റെ 11 കിലോ കുറഞ്ഞു'- രാഹുൽ വ്യക്തമാക്കി.
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി. മൂന്ന് ദോശയും ചമ്മന്തിയും കഴിച്ചുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. ആറാം തീയതി രാഹുൽ ഈശ്വറിന്റെ ജാമ്യം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് രാഹുൽ അറിയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിനാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി അതിജീവിത നൽകിയ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |