
ശിക്ഷ വിധിക്കുന്ന ന്യായാധിപനെ സംബന്ധിച്ചിടത്തോളം തെളിവിനാണ് പ്രാമുഖ്യം. ഗൂഢാലോചനയിൽ മാത്രമല്ല, എല്ലാ കുറ്റകൃത്യങ്ങളിലും ഇതാണ് അടിസ്ഥാനതത്വം. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനംതന്നെ തെളിവാണ്. തെളിവുനിയമത്തിൽ അനുശാസിക്കുന്ന, അംഗീകരിക്കുന്ന തെളിവ് ഏതുകേസിലും അനിവാര്യമാണ്. അല്ലാത്ത ഒരു തെളിവും സ്വീകാര്യമാകില്ല. അതുമിതുമൊക്കെ ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. പ്രോസിക്യൂട്ടർക്കും നിയമം അനുവദിക്കുന്ന തെളിവുകൾ മാത്രമേ കോടതിയിൽ ഹാജരാക്കാൻ സാധിക്കൂ. പ്രോസിക്യൂട്ടർക്ക് പ്രതിയോടും കടപ്പാടുണ്ട്. നിയമപരമല്ലാത്ത ഒരുതെളിവും പ്രതിക്കെതിരെ കൊണ്ടുവരാൻ പ്രോസിക്യൂട്ടർ മുതിരരുത്. നിഷ്പക്ഷനായി നിന്നുകൊണ്ടുതന്നെ തെളിവിനെ ആധാരമാക്കിവേണം അദ്ദേഹം നിയമയുദ്ധം നടത്തേണ്ടത്. പ്രതിക്കെതിരെ വിദ്വേഷബുദ്ധിയോടെയുള്ള സമീപനവും ന്യായീകരിക്കാനാവില്ല.
വൈകാരിക പ്രകടനങ്ങളെ അടിസ്ഥാനമാക്കി നിയമ നടപടിക്രമങ്ങളിൽ മാറ്റംവരുത്തുക സാദ്ധ്യമല്ല. സത്യം ചിലപ്പോൾ ഒളിഞ്ഞിരിക്കാം. അത് സത്യമാണെന്ന് തിരിച്ചറിയാനും കഴിഞ്ഞേക്കും. പക്ഷേ ആ സത്യം സ്ഥാപിച്ചെടുക്കാൻ നിയമം അനുശാസിക്കുന്ന തെളിവില്ലെങ്കിൽ കോടതിക്ക് എന്തുചെയ്യാൻ കഴിയും. സ്ഥാപിക്കാൻ കഴിയാത്ത തെളിവിന്റെ അടിസ്ഥാനത്തിൽ മനഃസാക്ഷിയുള്ള ഒരു ജഡ്ജിക്കും പ്രതിയെ ശിക്ഷിക്കാൻ കഴിയില്ല. തന്റെ മുന്നിലെത്തുന്ന കാര്യങ്ങൾ വിലയിരുത്തി മനഃസാക്ഷിയനുസരിച്ചും നിയമപ്രകാരവും ബോദ്ധ്യപ്പെട്ടാണ് ജഡ്ജി ശിക്ഷവിധിക്കുന്നത്. തെറ്റായശിക്ഷ വിധിച്ച് ഒരാളെ ജയിലിൽ അയച്ചശേഷം സമാധാനമായി ഉറങ്ങാൻ ജഡ്ജിക്ക് കഴിയുമോ?
പ്രതി കുറ്റവാളിയാണെന്ന് ചിലപ്പോൾ പ്രോസിക്യൂട്ടർക്കും സാക്ഷികൾക്കും പ്രതിയുടെ അഭിഭാഷകനും അറിയാമെങ്കിലും സത്യമെന്തെന്ന് നേരിട്ട് അറിയാൻ സാധിക്കാത്ത ആൾ കോടതി മാത്രമാകും. കോടതിയുടെ കാതുംകണ്ണും സാക്ഷികളാണ്. ഇരയേയും സാക്ഷികളേയും കാണുന്ന ജഡ്ജി അവരെ സസൂക്ഷ്മം നിരീക്ഷിച്ചും സ്വയം വിലയിരുത്തിയും ധാരണകൾ രൂപപ്പെടുത്തും. അത് അവരുടെ പ്രത്യേക അധികാരം കൂടിയാണ്. അതിലൂടെ ലഭ്യമാകുന്ന ബോദ്ധ്യവും വിധിയെ സ്വാധീനിക്കാം. ഈ സാദ്ധ്യത വിചാരണക്കോടതിയിൽ മാത്രമേ ന്യായാധിപന് ലഭിക്കൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |