കോന്നി: പോളിംഗ് സ്റ്റേഷനിൽചെന്ന് അയ്യപ്പസ്വാമിയെ മനസിൽ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചിൽ കുത്താനുള്ള അവസരമാണ് കോന്നി ഉപതിരഞ്ഞെടുപ്പെന്ന് എ.പി.അബ്ദുള്ളക്കുട്ടി. കോന്നിയിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ വിജയം ഉറപ്പാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താമരശ്ശേരി ബിഷപ്പിന്റെ മുഖത്തുനോക്കി നികൃഷ്ട ജീവി എന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നും വിശ്വാസികൾക്കെതിരെ നിലപാട് സ്വീകരിച്ച വ്യക്തിയാണ് പിണറായി. സി.പി.എം അതൊക്കെ മാറ്റിപ്പറയാൻ ഇപ്പോള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങൾ വിശ്വസിക്കുന്നില്ല.
വികസനവും വിശ്വാസവുമാണ് കോന്നിയിലെ പ്രധാന തിരഞ്ഞെടുപ്പ് ചർച്ച. രണ്ടായാലും കെ സുരേന്ദ്രൻ വിജയിക്കുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.വിശ്വാസസംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു സുരേന്ദ്രൻ. ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് അദ്ദേഹത്തെ പിണറായിയുടെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത്. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കുകയും ചെയ്തു. അതിനൊക്കെ പകരം വീട്ടാൻ ജനങ്ങൾക്ക് ലഭിക്കുന്ന അവസരമാണിത്.
ശബരിമലയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിജി മുമ്പോട്ട് വച്ച ഒരു സ്വപ്നമുണ്ട്. ശബരിമലയെ ഒരു ലോകോത്തര തീർത്ഥാടന കേന്ദ്രമാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. മോദി പറയുന്നതൊക്കെ യാഥാർത്ഥ്യമാക്കുന്ന വ്യക്തിയാണ്. അദ്ദേഹം വിഭാവനം ചെയ്ത ശബരിമലയെന്ന സ്വപ്നം യാഥാർത്ഥ്യമാവണമെങ്കിൽ കെ സുരേന്ദ്രന് വോട്ടുചെയ്യണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |