
കൊച്ചി:സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ചെയ്യുന്ന ഹൃദയം മാറ്റിവയ്ക്കൽ സർക്കാരിന്റെ ജനറൽ ആശുപത്രിയിൽ ചെയ്യാമെന്നോ! അസാദ്ധ്യമെന്ന് പലരും കരുതിയ കാര്യമാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ സാദ്ധ്യമാക്കിയത്. എല്ലാം സജ്ജമാക്കി ഒരുവർഷം നീണ്ട കാത്തിരിപ്പാണ് തിങ്കളാഴ്ച ലക്ഷ്യം കണ്ടത്.
2023 നവംബറിൽ, വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജനറൽ ആശുപത്രി എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് ഹൃദയമാറ്റ ശസ്ത്രക്രിയയ്‌ക്കുള്ള സന്നദ്ധത ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർഷാ ആരോഗ്യമന്ത്രിയെ അറിയിച്ചത്.
2025 ജൂലായ് 28ന് കേരളകൗമുദി സംഘടിപ്പിച്ച ഹെൽത്ത് കോൺക്ലേവിൽ, മന്ത്രി വീണാ ജോർജ് എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുമെന്ന് പ്രഖ്യാപിച്ചു.
ഏഴ് നിലകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ രണ്ട് ഓപ്പറേഷൻ തിയേറ്ററും ട്രാൻസ്‌പ്ളാന്റ് ഐ.സി.യുയും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡും അടക്കം സജ്ജമാക്കി. വിദഗ്ധ ഡോക്ടർമാർ, 30ലേറെ നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെയും നിയോഗിച്ചു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷന്റെ (കെ സോട്ടോ) പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി.
ടീം ജി.എച്ച്
കാർഡിയോ തൊറാസിക് ശസ്ത്രക്രിയ വിദഗ്‌ദ്ധൻ ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിൽ 40ലേറെ അംഗങ്ങളുള്ള ടീമാണ് ചരിത്രനേട്ടം കൈവരിച്ചത്. ഡോ. ജിയോ പോൾ (കാർഡിയാക് അനസ്തെറ്റിസ്റ്റ്), ഡോ. രാഹുൽ (കാർഡിയോ തൊറാസിക് സർജൻ), ഡോ. റോഷ്‌ന (അനസ്തെറ്റിസ്റ്റ്), കാർഡിയോളജിസ്റ്റുമാരായ ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ്, ഡോ. ഗോപകുമാർ, ഡോ. പ്രസാദ് മണി, അമൃത ആശുപത്രിയിൽ നിന്നുള്ള ഡോ. പ്രവീൺ, ഹെഡ് നഴ്സ് ലിസിയുടെ നേതൃത്വത്തിൽ 25ലേറെ നഴ്സുമാർ, ആറ് അനസ്തേഷ്യ ടെക്നീഷ്യന്മാർ, ഒരു ഒപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ, രണ്ട് ഫെർഫ്യൂഷനിസ്റ്റ് എന്നിവരാണ് സംഘത്തിലുള്ളത്.
ഹൃദയ ശസ്ത്രക്രിയാ വിഭാഗം
രണ്ട് ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ
ആറ് അംഗങ്ങളുള്ള ഐ.സി.യു
20ലേറെ കിടക്കകളുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്
ഒന്നരക്കോടിയുടെ ഹാർട്ട് ലംഗ് മെഷീൻ
അരക്കോടിയുടെ എച്ച്.ബി.പി മോണിറ്റർ- 2 ,എഗ്മോ മെഷീൻ- 2
45 ജീവനക്കാർ ഷിഫ്റ്റിൽ
മരുന്നുകളോട്
പ്രതികരിച്ച് ദുർഗ
തിങ്കളാഴ്ച എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (21) മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. പുതുഹൃദയത്തെ പുറന്തള്ളാനുള്ള ശരീരത്തിന്റെ പ്രവണതയ്ക്കെതിരെയുള്ള ആന്റി റിജക്ഷൻ മരുന്നുകൾ, രക്ത സമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ എന്നിവയാണ് ഇപ്പോൾ നൽകുന്നത്. വെള്ളം കുടിക്കുന്നുണ്ട്. ആദ്യ 72 മണിക്കൂർ അതീവ നിർണായകമാണെന്നും അത് മറികടന്നാൽ ആശങ്കകളുടെ ആദ്യകടമ്പ താണ്ടുമെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജോർജ് വാളൂരാൻ കേരളകൗമുദിയോട് പറഞ്ഞു. ഓപ്പറേഷന് ശേഷം ഹാർട്ട് ലംഗ് മെഷീൻ നീക്കിയതു മുതൽ ഹൃദയം വിചാരിച്ചതുപോലെ മിടിക്കുന്നത് പ്രതീക്ഷാ നിർഭരമാണ്. നിലയിൽ ട്രാൻസ്‌പ്ളാന്റ് ഐ.സി.യുവിലാണ് ദുർഗ.
ഏറെ അഭിമാനവും സന്തോഷവും. ഇനിയുള്ള മണിക്കൂറുകളാണ് നിർണായകം.
ഡോ. ജോർജ് വാളൂരാൻ
കാർഡിയോ തൊറാസിക് സർജൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |