
ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസ് പ്രതിയും ബിജെപി മുൻ എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗറിന്റെ ജീവപര്യന്തം തടവ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജിയിൽ ബിജെപി നേതാവിന് കോടതി നോട്ടീസ് നൽകി. മറുപടി നൽകാൻ സെൻഗറിന് നാല് ആഴ്ച സമയമാണ് കോടതി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഉന്നാവോ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണത്തിൽ ശിക്ഷ അനുഭവിക്കുന്ന കുൽദീപ് സെൻഗർ നിലവിൽ ജയിലിൽ തന്നെയാണ്. വ്യക്തിസ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിയിൽ ഇടപെടാൻ അതിജീവിതയ്ക്ക് അനുമതി നൽകുകയും ചെയ്തു.
2017ൽ കുൽദീപ് സിംഗ് സെൻഗറും കൂട്ടാളികളും ചേർന്ന് 17കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് സിബിഐ കേസ്. മാനഭംഗത്തിനുശേഷം പെൺകുട്ടിയെ 60,000 രൂപയ്‌ക്ക് വിറ്റെന്നും ആരോപണമുയർന്നു. വൻവിവാദമായതോടെ അലഹബാദ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സെൻഗർ അറസ്റ്റിലായത്. 2019 ജൂലായിൽ അതിജീവിത സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. 2019 ആഗസ്റ്റിൽ സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അതിജീവിതയ്‌ക്ക് സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തി. കേസുകൾ ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി.
2019 ഡിസംബറിലാണ് ഡൽഹിയിലെ വിചാരണക്കോടതി ശിക്ഷ വിധിച്ചത്. തുടർന്ന് കഴിഞ്ഞദിവസമാണ് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ഡൽഹി ഹൈക്കോടതി മരവിപ്പിച്ചത്. കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സുബ്രഹ്‌ണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നടപടി. ആരോഗ്യകാരണങ്ങളടക്കം ചൂണ്ടിക്കാട്ടി സെൻഗർ സമർപ്പിച്ച ഹർജിയിലായിരുന്നു ഇത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |