
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉൾപ്പെടെയുള്ളവ തിരിച്ചടിക്ക് കാരണമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യവും പ്രാദേശികമായ വീഴ്ചയും അപ്രതീക്ഷിത തോൽവിക്ക് കാരണമായെന്ന് എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു, ശബരിമല വിഷയം എതിരാളികൾ പ്രചാരണ വിഷയമാക്കി, ഇത് കോൺഗ്രസ് ഏറ്റെടുക്കുന്ന നിലയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ എം. പത്മകുമാറിനെതിരെ ഉടൻ നടപടി ഉണ്ടാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു. കേസിൽ പത്മകുമാറിന് പങ്കുണ്ടോ എന്ന് അറിയണം. വാർത്തകളുടെ പേരിൽ നടപടി എടുക്കുന്ന പാർട്ടിയല്ല സി.പി.എം. കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സർക്കാരിന്റെ പ്രവർത്തനങ്ങൾ , പ്രത്യേകിച്ച് ഒക്ടോബർ 29ലെ മന്ത്രിസഭാ തീരുമാനം വച്ച് വിജയിക്കുമെന്ന ആത്മവിശ്വാസം പൊതുവിൽ എൽ.ഡി.എഫിന് ഉണ്ടായിരുന്നു. നഗരമേഖലകളിലുണ്ടായ സംഘടനാ ദൗർബല്യം തിരിച്ചടിക്ക് ഇടയാവുകയും ചെയ്തു. പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങളിലുണ്ടായ ചില വീഴ്ചകളും അതത് മേഖലകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തടസമായി നിൽക്കുന്ന സ്ഥിതിയുണ്ടായി. ശബരിമല പോലുള്ള വിഷയങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും കള്ളപ്രചാരവേല നടത്തി. ആ പരിശ്രമം അവർ ഉദ്ദേശിച്ച പോലെ വിജയിച്ചില്ലെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അപ്രതീക്ഷിത പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കണമെന്നാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |