
വാഷിംഗ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള അതിസങ്കീർണ ദൗത്യത്തിന് 'ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ് "എന്നാണ് യു.എസ് പേരിട്ടത്. മഡുറോയുടെ ദിനചര്യകൾ, യാത്ര, കഴിക്കുന്ന ഭക്ഷണം, താമസം, സുരക്ഷ തുടങ്ങി എല്ലാ കാര്യങ്ങളും മാസങ്ങളായി അമേരിക്കൻ പ്രതിരോധ വകുപ്പിന്റെയും ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എയുടെയും നിരീക്ഷണത്തിലായിരുന്നു. മഡുറോയെ പിന്തുടരാൻ സി.ഐ.എയുടെ രഹസ്യ സംഘം ആഗസ്റ്റിൽ വെനസ്വേലയിൽ കയറിക്കൂടി. സേഫ് റൂമുകളും സ്റ്റീൽ വാതിലുകളുമുള്ള മഡുറോയുടെ വസതിയുടെ മാതൃക അതേപടി സൃഷ്ടിച്ച സൈന്യം നുഴഞ്ഞുകയറാൻ പരിശീലിച്ചു.
ശനിയാഴ്ച ഇന്ത്യൻ സമയം രാവിലെ 11:12
എഫ് - 22, എഫ്-35, ബി -1 ബോംബർ തുടങ്ങി 150ലേറെ യുദ്ധവിമാനങ്ങളും ഡ്രോണുകളും യു.എസിന്റെ 20 വ്യത്യസ്ത ബേസുകളിൽ നിന്നും യുദ്ധക്കപ്പലുകളിൽ നിന്നും പറന്നുയർന്നു
അമേരിക്കൻ സൈബർ വിദഗ്ദ്ധർ വൈദ്യുതി സംവിധാനങ്ങളിൽ നുഴഞ്ഞുകയറി വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിനെ ഇരുട്ടിലാക്കി
ഇലക്ട്രോണിക് മിന്നലാക്രമണത്തിന് പേരുകേട്ട ഇ.എ - 18 ജി ഗ്രൗലർ വിമാനം വെനസ്വേല മിലിട്ടറിയുടെ ആശയവിനിമയ സംവിധാനങ്ങളെയും വ്യോമപ്രതിരോധത്തെയും സ്തംഭിപ്പിച്ചു. യുദ്ധവിമാനങ്ങൾ കാരക്കാസിന് ചുറ്റും അഞ്ചിടങ്ങളിൽ ബോംബിട്ടു
രാവിലെ 11:31
അമേരിക്കൻ സൈന്യത്തിന്റെ പ്രത്യേക വിഭാഗമായ ഡെൽറ്റ ഫോഴ്സ് കമാൻഡോമാരും എഫ്.ബി.ഐയുടെ ഹോസ്റ്റേജ് റെസ്ക്യൂ ടീം അംഗങ്ങളും ഹെലികോപ്റ്ററുകളിൽ നിന്ന് ഫോർട്ട് ടിയൂണ മിലിട്ടറി ബേസിലെ മഡുറോയുടെ വസതിയിലേക്കിറങ്ങി
സ്ഫോടന വസ്തുക്കളും ഭീമൻ ബ്ലോടോർച്ചുകളും ഉപയോഗിച്ച് വാതിലുകൾ തകർത്ത് മഡുറോയുടെ കിടപ്പുമുറിയിൽ പ്രവേശിച്ചു. ഉറങ്ങിക്കിടന്ന മഡുറോയും സിലിയയും എഴുന്നേറ്റ് സേഫ് റൂമിലേക്ക് ഓടാൻ ശ്രമിച്ചെങ്കിലും തടഞ്ഞു. ഗത്യന്തരമില്ലാതെ ഇരുവരും കീഴടങ്ങി
പ്രദേശത്ത് വെനസ്വേലൻ സൈന്യവും യു.എസ് യുദ്ധവിമാനങ്ങളും ഏറ്റുമുട്ടലിലായിരുന്നു. യു.എസിന്റെ ഒരു ഹെലികോപ്റ്ററിന് കേടുപാടുണ്ടായി. രണ്ട് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. യു.എസ് എനർജി വെപ്പണുകളും (ലക്ഷ്യസ്ഥാനത്തെ തകർക്കാൻ ലേസർ പോലുള്ള ഊർജ്ജത്തെ ഉപയോഗിക്കുന്നവ) പ്രയോഗിച്ചു
ഉച്ചയ്ക്ക് 12:45
മഡുറോയേയും സിലിയയേയും വഹിച്ചുള്ള ഹെലികോപ്റ്റർ വെനസ്വേലൻ വ്യോമാതിർത്തിവിട്ടു. ഇരുവരെയും വിലങ്ങുവച്ച് കണ്ണുകെട്ടിയിരുന്നു. കരീബിയൻ കടലിലുണ്ടായിരുന്ന യു.എസ്.എസ് ഈവോ ജീമ കപ്പലിലേക്ക് മാറ്റി. തുടർന്ന് ക്യൂബയിലെ ഗ്വണ്ടനാമോ ബേ നേവൽ ബേസിലെത്തിച്ചു
ഇന്നലെ പുലർച്ചെ 2:30
മഡുറോയേയും വഹിച്ചുള്ള വിമാനം ന്യൂയോർക്കിലെ സ്റ്റുവാർട്ട് എയർ ബേസിലെത്തി. ഹെലികോപ്റ്ററിൽ മാൻഹട്ടണിലെ യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ (ഡി.ഇ.എ) ആസ്ഥാനത്തേക്ക്
രാവിലെ 7:22
ബ്രൂക്ക്ലിനിലെ ജയിലിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |