SignIn
Kerala Kaumudi Online
Wednesday, 07 January 2026 11.03 AM IST

ആന്റണി രാജുവിന്റെ  അഭിഭാഷക  അംഗത്വം  റദ്ദാക്കണം; ബാർ കൗൺസിൽ ചെയർമാന് പരാതി

Increase Font Size Decrease Font Size Print Page
antony-raju

തിരുവനന്തപുരം: ആന്റണി രാജു എംഎൽഎയുടെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് കേരള ബാർ കൗൺസിൽ ചെയർമാന് പരാതി. തൊണ്ടിമുതൽ തിരിമറി കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്ന് വർഷത്തേ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് പരാതി നല്കിയത്.


അഭിഭാഷക വൃത്തിയ്ക്ക് യോജിച്ച പ്രവൃത്തിയല്ല ആന്റണി രാജുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോടതി വിധിയിലൂടെ പുറത്ത് വന്ന സാഹചര്യത്തിൽ അഭിഭാഷക അംഗത്വത്തിൽ നിന്നും നീക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിംഗിന്റെ ആവശ്യം. ബാർ കൗൺസിൽ സെക്രട്ടറിയ്ക്കും പരാതി നല്കിയിട്ടുണ്ട്.

34 വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞദിവസം വിധി വന്നത്. 409,120 ബി, 420, 201,193, 34, 217, 465 എന്നീ നിർണായകമായ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞിരിക്കുന്നത്. 1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്.

വഞ്ചിയൂര്‍ കോടതി പ്രതിയെ പത്ത് വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍,​ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

പിന്നീട് ഓസ്‌ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെയാണ് സഹതടവുകാരനോട് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി രക്ഷപ്പെട്ട വിവരം ആന്‍ഡ്രൂ വെളിപ്പെടുത്തിയത്. സഹ തടവുകാരന്‍ ഓസ്‌ട്രേലിയയിലെ പൊലീസിനോട് ഇക്കാര്യം പറഞ്ഞു.

തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പൊലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ കെ ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്ന് തൊണ്ടിമുതല്‍ കേസില്‍ വീണ്ടും അന്വേഷണം നടത്തി. തൊണ്ടിമുതല്‍ ആന്റണി രാജുവിന് കൊടുത്തുവിട്ട ക്ലാര്‍ക്ക് ജോസാണ് ഒന്നാംപ്രതി. നിലവിൽ ആന്റണി രാജുവിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ടാണ് അപ്പീലിൽ വിധി വരുന്നത് വരെ കോടതി ജാമ്യം അനുവദിച്ചത്. ഈ സമയത്തിനുള്ളിൽ വിധിയിൽ സ്റ്റേ വാങ്ങി കോടതിയെ അറിയിക്കാം. അല്ലെങ്കിൽ ജയിലിലേക്ക് പോകേണ്ടി വരും.

TAGS: ANTONY RAJU, ADVOCATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.