വെല്ലുവിളിച്ച് പ്രധാനമന്ത്രി
1. കാശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാമന്ത്രി നരേന്ദ്രമോദി. ധൈര്യം ഉണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടു വരും എന്ന് പ്രഖ്യാപിക്കൂ എന്നാണ് ഭരണഘടനാ 370 അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉള്ള മോദിയുടെ വെല്ലുവിളി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ആണ് പ്രധാനമന്ത്രിയുടെ വെല്ലുവിളി പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ജമ്മു കാശ്മീരും ലഡാക്കും രാജ്യത്തിന്റെ വെറും ഭൂമിയല്ല. മറിച്ച് ഇന്ത്യയുടെ കിരീടമാണ് എന്നും മോദി. കാശ്മീര്‍ വിഷയത്തില്‍ അയല്‍ രാജ്യക്കാരുടെ അതേഭാഷയാണ് ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംസാരിക്കുന്നത് എന്ന് വിമര്‍ശിച്ച മോദി ഇക്കാര്യത്തില്‍ അവര്‍ക്കിടയില്‍ നല്ല ഏകോപനം ഉണ്ടെന്നും കുറ്റപ്പെടുത്തി. ഓഗസ്റ്റില്‍ ആയിരുന്നു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ അനുച്ഛേദം 370 സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.
2. കൂടത്തായി കൊലപാതകത്തിലെ മുഖ്യ പ്രതി ജോളി അറസ്റ്റില്‍ ആകുന്നതിന് തൊട്ടുമുമ്പ് അഭിഭാഷകനെ കണ്ടിരുന്നു എന്ന് വടകര എസ്.പി കെ.ജി സൈമണ്‍. ജോളി എല്ലാ കുറ്റവും സമ്മതിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വീണ്ടും ആവശ്യപ്പെടുന്ന കാര്യം ഇന്നോ നാളെയോ തീരുമാനിക്കും എന്നും എസ്.പി വ്യക്തമാക്കി. അതേസമയം, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനോട് ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാന്‍ നിര്‍ദേശം. വടകര എസ്.പി ഓഫീസില്‍ ഹാജരാകാന്‍ ആണ് നിര്‍ദേശം. ജോളിയുടെ ഇടുക്കി രാജകുമാരിയില്‍ ഉള്ള സഹോദരി ഭര്‍ത്താവ് ജോണിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറാണ് ജോണിയെ ചോദ്യം ചെയ്തത്.
3. ബന്ധു എന്നതിലുപരി ഈ കേസുമായി യാതൊരു ബന്ധവും ഇല്ലെന്നും അന്വേഷണ സംഘവുമായി പൂര്‍ണമായി സഹകരിക്കും എന്നും ജോണി പറഞ്ഞു. ജോളിയെ ഭൂമി ഇടപാടില്‍ സഹായിച്ച ലീഗ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ജോളിയുടെ റേഷന്‍ കാര്‍ഡ്, ഭൂനികുതി രേഖകളെല്ലാം ഇമ്പിച്ചി മൊയ്ദീനെ ഏല്‍പ്പിച്ചു എന്നായിരുന്നു ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. എന്നാല്‍ പരിശോധനയില്‍ ഇതോന്നും കണ്ടെടുക്കാന്‍ ആയില്ല. ജോളി ഇമ്പിച്ചി മോയ്ദീനെ നിരവധി തവണ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ വക്കീലിനെ ഏര്‍പ്പാടിക്കി തരണം എന്നാവശ്യപ്പെട്ട് ആണ് ജോളി വിളിച്ചത് എന്നും കാര്യം എന്താണ് എന്ന് പറഞ്ഞിരുന്നില്ല എന്നും മോയ്ദീന്‍ പൊലീസിന് മൊഴി നല്‍കി.
4. അതേസമയം, കേസുകളുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണത്തിന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് ആരെങ്കിലും മനപൂര്‍വം കഥകള്‍ പ്രചരിപ്പിക്കുന്നുണ്ടോ എന്നതില്‍ അന്വേഷണം. പ്രധാന പ്രതി ജോളിയുമായി ബന്ധപ്പെട്ട ചിലര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് വ്യക്തമായ സാഹചര്യത്തില്‍ ആണ് നടപടി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയതിനാല്‍ പൊലീസ് ഈ വിഷയത്തെ സമീപിക്കുന്നത് ഏറെ ഗൗരവത്തോടെ. അന്വേഷണ സംഘത്തിന് സാങ്കേതിക സഹായം നല്‍കുന്നതിന് രൂപീകരിച്ച സംഘം നാളെ വടകര റൂറല്‍ എസ്.പി കെ.ജി. സൈമണുമായി കൂടിക്കാഴ്ച നടത്തും. ഐ.സി.റ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ.ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് എത്തുക.
5. ലോക വനിത ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി. 48 കിലോ വിഭാഗം ഫൈനലില്‍ റഷ്യയുടെ എക്തറീന പാല്‍ചേവയോടാണ് താരം പരാജയപ്പെട്ടത്. ഈ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് മഞ്ജു. സെമിയില്‍ തായ്ലന്‍ഡിന്റെ ചുതാമത് രക്സതിനെ തോല്‍പ്പിച്ചാണ് മഞ്ജു ഫൈനലില്‍ കടന്നത്. മുന്‍ ലോക ചാമ്പ്യന്‍ മേരികോം, ജമുന ബോറോ, ലവ്ലിന ബെഗോഹെയ്ന്‍ എന്നീ 3 ഇന്ത്യന്‍ താരങ്ങള്‍ ഫൈനല്‍ കാണാതെ പുറത്ത് പോയിരുന്നു.
6. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ച് എത്തണം എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുലിന്റെ ഇറങ്ങിപ്പോക്ക് പാര്‍ട്ടിയെ ശൂന്യതയിലേക്ക് തള്ളിവിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെ വിലയിരുത്താന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചില്ല എന്നും ഖുര്‍ഷിദ്. ഇദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനത്തിന് ഇതിനോടകം തന്നെ വിമര്‍ശന ശരങ്ങള്‍ ആണ് പാര്‍ട്ടിയില്‍ നിന്ന് ഉയരുന്നത്. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്ക് മുതിരാതെ ബി.ജെ.പിക്ക് എതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ആണ് ശ്രമിക്കേണ്ടത് എന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും അഭിപ്രായപ്പെട്ടു.
7. ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക മറിയം ത്രേസ്യയടക്കം 5 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന വിശുദ്ധ ബലിയിലാണ് പ്രഖ്യാപനം നടന്നത്. കര്‍ദിനാള്‍ ജോണ്‍ ഹെന്ററി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നീനി, സിസ്റ്റര്‍ മാര്‍ഗരീത്ത ബേയ്സ, സിസ്റ്റര്‍ ഡല്‍സ് ലോപേസ് പോന്തെസ് എന്നിവരെയാണ് മറിയം ത്രേസ്യയ്ക്ക് ഒപ്പം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ സമര്‍പ്പിച്ചു. ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിയ്ക്കാന്‍ ഭാരത കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും, ചിറമ്മല്‍ മങ്കിടിയാന്‍ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
8. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘവും ചടങ്ങിന് സാക്ഷ്യം വഹിച്ചു. മറിയം ത്രേസ്യയുടെ ജന്മനാടായ പുത്തന്‍ചിറ ആഘോഷ നിറവിലാണ്. പ്രാര്‍ത്ഥനകളോടെ പുത്തന്‍ ചിറയിലെ മറിയം ത്രേസ്യയുടെ ഭൗതിക ശരീരം സൂക്ഷിച്ച കുഴിക്കാട്ടുശ്ശേരിയിലെ ദേവാലയവും. ഇതോടെ കേരള കത്തോലിക്ക സഭയ്ക്ക് 4 വിശുദ്ധര്‍. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ എവുപ്രാസ്യമ്മ എന്നിവരാണ് കേരള കത്തോലിക്കാ സഭയിലെ മറ്റ് 3 വിശുദ്ധര്‍
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |