
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ (പി.എഫ്.ഐ) കേരളത്തിലെ ഒമ്പത് കേന്ദ്രങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഒരേ സമയം റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്തു. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായിരുന്നു പരിശോധന. പി.എഫ്.ഐയുമായും അനുബന്ധ സംഘടനകളുമായും ബന്ധമുള്ള ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും മറ്റുമാണ് കണ്ടെടുത്തത്.
ഇന്ത്യയെ ഇസ്ളാമിക രാജ്യമാക്കാനുള്ള പോപ്പുലർ ഫ്രണ്ടിന്റെ ജിഹാദ് ഗൂഢാലോചന, പാലക്കാട് ശ്രീനിവാസൻ വധം തുടങ്ങിയ കേസുകളിൽ 2022ൽ നടന്ന റെയ്ഡുകളുടെ തുടർച്ചയാണ് പുതിയ നീക്കം. എൻ.ഐ.എ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച അർദ്ധരാത്രി ആരംഭിച്ച റെയ്ഡ് ഇന്നലെ രാവിലെ വരെ നീണ്ടു. ഈ കേസുകൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്തതാണ്.
ശ്രീനിവാസൻ വധക്കേസിലുൾപ്പെടെ ഒളിവിൽ കഴിയുന്ന പ്രതികൾ സ്ഥലത്തുണ്ടെന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ആറ് പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻ.ഐ.എ ഇനാം പ്രഖ്യാപിച്ചിരുന്നു.
അക്രമസംഘങ്ങൾ രൂപീകരിച്ചു
2047ൽ ഇന്ത്യയെ ഇസ്ളാമിക രാജ്യമാക്കാനുള്ള ശ്രമങ്ങൾക്കായി റിപ്പോർട്ടേഴ്സ് വിംഗ്, ഫിസിക്കൽ ആൻഡ് ആംസ് ട്രെയിനിംഗ് വിംഗ്, സർവീസ് ടീം, ഹിറ്റ് ടീം തുടങ്ങിയ സംഘങ്ങൾ പി.എഫ്.ഐ രൂപീകരിച്ചിരുന്നു. കേഡറുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആയുധപരിശീലനത്തിന് പി.എഫ്.ഐ ക്യാമ്പുകളിൽ സൗകര്യമൊരുക്കി. എതിർക്കുന്നവരെയും മറ്റും കൊല്ലാനുള്ള ദൗത്യമായിരുന്നു ഹിറ്റ് ടീമിന്. അന്വേഷണം തുടരുകയാണെന്നും എൻ.ഐ.ഐ പത്രക്കുറിപ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |