
തിരുവനന്തപുരം: ശബരിമലയിൽ നടന്നത് വൻ സ്വർണക്കൊള്ളയാണെന്ന് വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞർ എസ്.ഐ.ടിക്ക് മൊഴിനൽകി.
ചെമ്പിലുള്ള ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളയിലും സ്റ്റിക്കർ രൂപത്തിലാക്കി പൊതിഞ്ഞിരുന്ന സ്വർണം അപ്പാടെ അടിച്ചുമാറ്റി. അതിനുശേഷം ചെമ്പ് പാളികളിൽ നേരിയ സ്വർണ നിറമുള്ള തിളക്കമാർന്ന ലോഹമായ നിക്കൽ അടക്കം പൂശി തിരിച്ചെത്തിക്കുകയായിരുന്നു. മെർക്കുറി ഉപയോഗിച്ചായിരുന്നു സ്വർണപാളികൾ ഒട്ടിച്ചിരുന്നത്. തിരിച്ചെത്തിച്ച പാളികളിൽ മെർക്കുറിയുടെ അംശമേയില്ല. പകരം നിക്കൽ, അക്രിലിക് പോളിമർ എന്നിവയുണ്ടായിരുന്നു.സ്വർണം കവർന്ന ശേഷം പഴയ ഭൂരിഭാഗം ചെമ്പുപാളികളും തിരിച്ചെത്തിച്ചു. സ്വർണം രാസപ്രക്രിയയിലൂടെ ഇളക്കിമാറ്റിയപ്പോൾ ചില പാളികൾക്ക് രൂപമാറ്റമുണ്ടായെന്നടക്കം നിർണായക വിവരങ്ങൾ ശാസ്ത്രജ്ഞർ നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. മൊഴിയുടെ വിവരങ്ങൾ എസ്.ഐ.ടി ഹൈക്കോടതിയെ അറിയിക്കും. പാളികളുടെ കാലപ്പഴക്കം അടക്കം സമഗ്ര പരിശോധനയിലൂടെ കണ്ടെത്തേണ്ടതുണ്ട്. ഈ റിപ്പോർട്ട് കൂടി പുറത്തുവന്നാലേ പുതിയ പാളികളാണോ തിരിച്ചെത്തിച്ചത് എന്നതിൽ വ്യക്തതയുണ്ടാവൂ.
1998ൽ വിജയ് മല്യയാണ് സ്വിറ്റ്സർലന്റിൽ നിന്ന് ഇറക്കുമതി ചെയ്ത സ്വർണം കടലാസ് രൂപത്തിലാക്കി പാളികളിൽ പൊതിഞ്ഞത്. വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുടെ വിശദ മൊഴിയെടുക്കാൻ എസ്.ഐ.ടിക്ക് കോടതി നിർദ്ദേശം നൽകയിരുന്നു. 2025ൽ വീണ്ടും സ്വർണം പൂശിയതിലെ ക്രമക്കേടുകളെക്കുറിച്ചും ശാസ്ത്രജ്ഞർ മൊഴി നൽകിയതായി അറിയുന്നു.
അതേസമയം, തന്ത്രി കണ്‌ഠരര് രാജീവര് തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ രണ്ടരക്കേടി നിക്ഷേപിച്ചതിൽ എസ്.ഐ.ടി വിശദാന്വേഷണം നടത്തുന്നുണ്ട്. ഇ.ഡിയും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. 2024ൽ ഒറ്റത്തവണയായാണ് പണം നിക്ഷേപിച്ചത്. ഉറവിടത്തെക്കുറിച്ച് തന്ത്രി വെളിപ്പെടുത്തുന്നില്ല. സ്ഥാപനം പൂട്ടിപ്പോയിട്ടും തന്ത്രി പരാതി നൽകാത്തതിലും ദുരൂഹതയുണ്ട്.
എൻ.കെ.ഉണ്ണികൃഷ്ണൻ
സ്പെഷ്യൽ പ്രോസിക്യൂട്ടർ
ശബരിമല സ്വർണക്കൊള്ളയിലെ രണ്ട് കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി തൃശൂർ സ്വദേശി എൻ.കെ. ഉണ്ണികൃഷ്ണനെ നിയമിച്ച് ആഭ്യന്തര വകുപ്പ് വിജ്ഞാപനമിറക്കി. ദ്വാരപാലക ശിൽപ്പങ്ങളിലെയും കട്ടിളയിലെയും സ്വർണം കവർന്നതിന് ക്രൈംബ്രാഞ്ചെടുത്ത രണ്ട് കേസുകളിലെ വിചാരണ നടത്തിപ്പിനാണ് നിയമനം. ആഭ്യന്തര വകുപ്പ് അഡി. ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് വിജ്ഞാപനമിറക്കിയത്.
കോഴിക്കോട് കൂടത്തായി കൊലക്കേസിലുംപെരുമ്പാവൂർ ജിഷ വധകേസിലും സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |