SignIn
Kerala Kaumudi Online
Thursday, 19 February 2026 9.21 AM IST

സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് സംരക്ഷണം നൽകാൻ കോടതി ഉത്തരവ്; നേതാക്കൾക്ക് നോട്ടീസ്

Increase Font Size Decrease Font Size Print Page
v-kunhikrishnan

കൊച്ചി: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന്റെ പുസ്‌തക പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. ഫെബ്രുവരി നാലിന് നടക്കുന്ന പുസ്‌തക പ്രകാശനച്ചടങ്ങിന് സംരക്ഷണം തേടി കുഞ്ഞികൃഷ്ണൻ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ എതിർകക്ഷികളായ കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, പയ്യന്നൂർ എംഎൽഎ മധുസൂദനൻ, പയ്യന്നൂർ ഏരിയ സെക്രട്ടറി പി സന്തോഷ് എന്നിവർക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിൽ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയയാളുടെ ബൈക്ക് കത്തിക്കുകയും ചെയ്തു. നിരന്തരം ഭീഷണി സന്ദേശങ്ങൾ എത്തിയതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, പുസ്‌തക പ്രകാശനച്ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

'നേതൃത്വത്തെ അണികൾ തിരുത്തണം' എന്നാണ് പുസ്‌തകത്തിന്റെ പേര്. 16 അദ്ധ്യായങ്ങളും 96 പേജുമുള്ള പുസ്‌തകത്തിൽ സിപിഎം നേതാക്കളെ അതിരൂക്ഷമായി വിമർശിക്കുന്നുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കൾ മാറിയെന്നാണ് പുസ്‌തകത്തിൽ പറയുന്നത്. തീവെട്ടിക്കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നു. ബൂർഷ്വാ രാഷ്‌‌ട്രീയ നേതാവിന്റെ ശൈലിയാണ് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനന്റേതെന്നും പുസ്‌തകത്തിലുണ്ട്.

TAGS: V KUNHIKRISHNAN, HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY