SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

ഒമ്പതാം ബഡ്‌ജറ്റിന് കാഞ്ചീപുരം സാരി

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി: തുടർച്ചയായി ഒമ്പത് കേന്ദ്ര ബഡ്‌ജറ്റുകൾ അവതരിപ്പിച്ച കേന്ദ്രധനമന്ത്രിയെന്ന റെക്കാഡ് ഇന്നലെ നിർമ്മലാ സീതാരാമന് സ്വന്തമായി. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്‌ത്രി പത്ത് ബഡ്‌ജറ്റുകൾ അവതരിപ്പിച്ചെങ്കിലും അത് പല വർഷങ്ങളായാണ്.(ആറെണ്ണം 1959-64. നാലെണ്ണം 1967-69 കാലത്തും.)

പതിവുപോലെ നിർമ്മലയുടെ സാരി ഇത്തവണയും വാർത്തയായി. ചുവപ്പും മജന്തയും നിറമുള്ള കാഞ്ചീപുരം സാരിയും മഞ്ഞ ബ്ളൗസുമായിരുന്നു വേഷം. ബീഹാർ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നതിനാൽ കഴിഞ്ഞ ബഡ്‌‌ജറ്റ് അവിടെ നിന്നുള്ള മധുബനി സാരിയിലായിരുന്നു. ഇക്കുറി തമിഴ്നാട് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കാഞ്ചീപുരം ഉടുത്തതിന് രാഷ‌്‌ട്രീയ പ്രാധാന്യമേറെ.

പതിവുപോലെ ടാബിൽ നോക്കിയുള്ള കടലാസ് രഹിത അവതരണമായിരുന്നു. 11.02ന് തുടങ്ങിയ പ്രസംഗം അവസാനിച്ചത് 12.25ന്. നികുതി നിർദ്ദേശങ്ങൾ അടങ്ങിയ ബി പാർട്ടിന് പതിവിലും ദൈർഘ്യം കൂടി. പ്രശസ്‌തരുടെ കവിത ഉദ്ധരിക്കുന്ന പതിവുമാെഴിവാക്കി. പ്രസംഗം വേഗം വായിച്ചുതീർത്തു. എയിംസ് അടക്കം ഇല്ലാത്തത് ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ അംഗങ്ങളുടെ കമന്റുകൾ ഗൗനിച്ചില്ല. പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സീറ്റിനടുത്തേക്ക് പോയി നിർമ്മലയെ അഭിനന്ദിച്ചു.

രാവിലെ വസതിയിൽ നിന്ന് ധനകാര്യമന്ത്രാലയത്തിന്റെ പുതിയ ആസ്ഥാനമായ കർത്തവ്യ ഭവനിലെത്തിയ നിർമ്മല ബഡ്‌ജറ്റ് പ്രസംഗം അടങ്ങിയ ടാബ് ചുവന്ന പട്ടിൽ പൊതിഞ്ഞത് മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. അവിടെ നിന്ന് രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ബഡ്‌ജറ്റ് കാണിച്ച ശേഷം പാർലമെന്റിലേക്ക്. കേന്ദ്ര മന്ത്രിസഭ ബഡ്‌ജറ്റ് അംഗീകരിച്ചതോടെ 10.58ന് സഭയിലെത്തി.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY