
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതിൽ ആശങ്കയില്ലെന്നും കുറ്റക്കാർ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിസാര കാര്യങ്ങൾ മുൻനിറുത്തി സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് ഉചിതമല്ലെന്നും പറഞ്ഞു. എസ്.ഐ.ടി അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ്. അത് എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന ധാരണയുണ്ട്.
അതിസങ്കീർണവും അസാധാരണവുമായ കേസാണിത്. കൊലപാതക, മർദ്ദന കേസുകൾ പോലെ വേഗത്തിൽ പൂർത്തിയാക്കാവുന്ന അന്വേഷണമല്ല. കവർച്ചയുടെ ഓരോ കണ്ണിയും കൂട്ടിച്ചേർക്കേണ്ടതുണ്ടെന്നും വാക്കാൽ പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ പരാമർശം.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, തന്ത്രി സമാജം, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവർ നൽകിയ ഹർജികളാണ് പരിഗണനയിലുള്ളത്. ഇവ വിശദ വാദത്തിനായി മാർച്ച് 13 ലേക്ക് മാറ്റി.
പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങുന്നത് എസ്.ഐ.ടിയിലുള്ള വിശ്വാസം ചോർത്തിയെന്നും വിശ്വാസികൾ അസ്വസ്ഥരാണെന്നും ഹർജിക്കാർ വാദിച്ചു. എസ്.ഐ.ടി അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയില്ലെന്ന് സംസ്ഥാന സർക്കാർ ബോധിപ്പിച്ചു. അന്വേഷണം കോടതി മേൽനോട്ടത്തിലായതിനാൽ സി.ബി.ഐ അന്വേഷണാവശ്യത്തെ കോടതിക്ക് എതിർക്കാവുന്നതാണെന്ന് പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ടി.എ. ഷാജി ചൂണ്ടിക്കാട്ടി.
പൊലീസിന്റെ പ്രത്യേകസംഘം നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാൻ സർക്കാരിന് കഴിയുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഹർജികളിൽ കോടതി നേരത്തേ സി.ബി.ഐയുടെ നിലപാട് തേടിയിരുന്നു.
എസ്.ഐ.ടിയിൽ
വിശ്വാസം
1 പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണത്തിൽ ദേവസ്വം ബെഞ്ച് വീണ്ടും തൃപ്തിയറിയിച്ചു. അന്വേഷണം വിശ്വാസയോഗ്യമാണ്. മികച്ച ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. സംസ്ഥാന പൊലീസിലുള്ളവരാണ് പലപ്പോഴും സി.ബി.ഐയിൽ ഡെപ്യൂട്ടേഷനിൽ എത്തുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു
2 വിചാരണ സൂക്ഷ്മമായി നടത്തേണ്ട കേസാണിത്. ശാസ്ത്രീയ അന്വേഷണം പൂർത്തിയാക്കുകയും വേണം. യഥാസമയം കുറ്റപത്രം നൽകിയില്ലെന്നത് ആശങ്കപ്പെടുത്തുന്നില്ല. കസ്റ്റഡിയിൽ പ്രതികളെ ചോദ്യം ചെയ്തിട്ടുള്ളതാണ്. അതിനാൽ 90 ദിവസത്തിന് ശേഷം അവർക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് കരുതുന്നില്ല
പോറ്റിയുടെ ജാമ്യം :
ഇന്ന് വിധി
കട്ടിളപ്പാളി സ്വർണം അപഹരിച്ച കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്നു വിധി പറയും. ആദ്യം അറസ്റ്റിലായ ദ്വാരപാലക ശില്പക്കേസിൽ ജനുവരി 21ന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. ഇരു കേസുകളിലും ജുഡീഷ്യൽ റിമാൻഡ് അവസാനിച്ചതിനെ തുടർന്ന് പോറ്റിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ദീർഘിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |