
കാട്ടാക്കട: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ആനയെ കുളിപ്പിക്കുന്നതിനിടെ ഒന്നാം പാപ്പാന് ആനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. വെങ്ങാനൂർ ഉച്ചക്കട മേലേ തെക്കേവിളാകത്തു വീട്ടിൽ ബിജുകുമാർ -ശ്രീകല ദമ്പതികളുടെ മകൻ വിഷ്ണുവിനെയാണ് (27) ആന തുമ്പിക്കൈ കൊണ്ട് അടിച്ചു വെള്ളത്തിൽ താഴ്‌ത്തി കൊലപ്പെടുത്തിയത്.
ഇന്നലെ രാവിലെ 9 മണിയോടെ കുട്ടിയാനകളെ കുളിപ്പിക്കുന്ന നെയ്യാർ ഡാം റിസർവോയറിലെ ഇരപ്പുപാറ കടവിലാണ് സംഭവം. വിഷ്ണു വർഷങ്ങളായി പരിപാലിച്ചിരുന്ന ഒമ്പത് വയസ്സുള്ള മനു എന്ന ആനയുടെ ആക്രമണത്തിലാണ് ജീവൻ നഷ്ടമായത്.കുളിപ്പിക്കാനായി കടവിലെത്തിച്ചപ്പോഴാണ് ആന, വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് ശക്തമായി.
അടിച്ചതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. ഇതോടെ ബോധരഹിതനായി വീണ വിഷ്ണു വെള്ളത്തിൽ മുങ്ങിപ്പോയി. അതിന് ശേഷവും കലിയടങ്ങാത്ത ആന , വിഷ്ണുവിനെ വെള്ളത്തിൽ തെരഞ്ഞെങ്കിലും മുങ്ങിപ്പോയതിനാൽ കണ്ടെത്താനായില്ല. സംഭവം കണ്ടുനിന്ന സമീപത്തുണ്ടായിരുന്ന മറ്റു പാപ്പാന്മാർ വിഷ്ണുവിനെ കണ്ടെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആന ഇവർക്ക് നേരെ തിരിയുകയായിരുന്നു. ഇതിനിടെ വിഷ്‌ണുവിന്റെ ജീവൻ നഷ്ടമായിരുന്നു.15 മിനിറ്റോളം കഴിഞ്ഞാണ് ആന സ്ഥലത്തു നിന്നും മാറിയത്. അപ്പോഴാണ് പാപ്പാന്മാരിലൊരാളായ ശ്രീജിത്ത് വെള്ളത്തിനടിയിൽ മുങ്ങിയെത്തി വിഷ്ണുവിനെ വലിച്ചെടുത്ത് കരയ്ക്കെത്തിച്ചത്. പിന്നീട് മറ്റു പാപ്പാന്മാർ ചേർന്ന് ആനയെ കൂട്ടിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. വിഷ്ണുവിനെ വനം വകുപ്പ് വാഹനത്തിൽ ആര്യനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. താൽക്കാലിക ജീവനക്കാരനായ വിഷ്ണു പാപ്പാൻ പി.എസ്.സി പരീക്ഷയെഴുതി സ്ഥിരം നിയമനത്തിനായി കാത്തിരിക്കുന്ന സമയത്താണ് ദാരുണ സംഭവം
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് പോസ്റ്റുമോർട്ടം നടത്തി .തുടർന്ന് കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെത്തിച്ച് പൊതുദർശനത്തിന് ശേഷം വീട്ടിലെത്തി സംസ്കാരിച്ചു. അഞ്ജനയാണ് വിഷ്ണുവിന്റെ ഏക സഹോദരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |