
കൊച്ചി: മുഖ്യമന്ത്രിക്ക് അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ശബരിമല സ്വർണക്കൊള്ളക്കേസ് സി.ബി.ഐക്ക് വിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. എറണാകുളം പ്രസ് ക്ളബിൽ ട്വന്റി 20 ചെയർമാൻ സാബു എം. ജേക്കബിനൊപ്പം മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ളതും സംശയനിഴലിലായതും സി.പി.എം നേതാക്കളും മന്ത്രിമാരും മുൻമന്ത്രിമാരുമാണ്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസിന് ഇവരെ തൊടാൻ ധൈര്യമില്ല. ഒളിക്കാനൊന്നുമില്ലെങ്കിൽ സി.ബി.ഐക്കു വിടാൻ ഭയമെന്തിന്? . ഹൈക്കോടതിയാണ് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതെങ്കിലും മുഖ്യമന്ത്രിയുടെ കീഴിലാണ് പൊലീസ്. സംഘം സമർപ്പിക്കുന്ന റിപ്പോർട്ടുകൾ മാത്രമാണ് കോടതി പരിഗണിക്കുന്നത്. സംസ്ഥാന പൊലീസിനും ഹൈക്കോടതിക്കും പരിമിതികളുണ്ട്.
കേന്ദ്രബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചിട്ടില്ല. കൊല്ലം ഇ.എസ്.ഐ ആശുപത്രി വികസനത്തിന് കേന്ദ്രം പ്രഖ്യാപിച്ച 600 കോടിയുടെ പദ്ധതി സംസ്ഥാനത്തിന്റെ താത്പര്യക്കുറവുകൊണ്ട് പ്രാവർത്തികമായില്ല. കഴിഞ്ഞ ആറുമാസത്തിനിടെ കേന്ദ്രസർക്കാരുമായി മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ ചർച്ചകളിലൊന്നും എയിംസിന്റെ കാര്യം പരാമർശിച്ചിട്ടില്ലെന്നും രാജീവ്ചന്ദ്രശേഖർ പറഞ്ഞു.
അമേരിക്കൻ കരാർ ഇന്ത്യയുടെ
ചരിത്രവിജയം: സാബു ജേക്കബ്
ഇറക്കുമതി തീരുവ കുറയ്‌ക്കാനും വ്യാപാര കരാറിനും അമേരിക്ക സന്നദ്ധമായത് ഇന്ത്യയുടെ ചരിത്രവിജയമാണെന്ന് കിറ്റെക്സ് ഗാർമെന്റ്സ് എം.ഡി കൂടിയായ സാബു എം. ജേക്കബ് പറഞ്ഞു. അമേരിക്ക ഇന്ത്യയ്‌ക്കു മുന്നിൽ മുട്ടുകുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ട നിശബ്ദമായ ശ്രമങ്ങളുടെ ഫലമായാണ്. ഇന്ത്യയുടെ മുന്നിൽ വലിയ സാദ്ധ്യതകളാണ് തെളിയുന്നത്. ജോലിതേടി കുടിയേറിപ്പോയ യുവാക്കൾക്ക് ഇന്ത്യയിലേക്ക് തിരികെ വരാൻ സാഹചര്യമൊരുങ്ങും. വികസന പദ്ധതികളുടെയും കേന്ദ്ര സഹായം ചോദിച്ചു വാങ്ങുന്നതിന്റെയും കാര്യത്തിൽ കേരളം ആന്ധ്രയെ കണ്ടു പഠിക്കണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |