
തിരുവനന്തപുരം: സ്കൂട്ടർ പാർക്കിംഗിലെ തർക്കത്തെ തുടർന്ന് യുവതിയുടെ കെെകൾ വെട്ടി അമ്മാവൻ. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. സിന്ധുവെന്ന (35) യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്മാവൻ മണിക്കുട്ടനായി തെരച്ചിൽ ആരംഭിച്ചു.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. മകളെ ട്യൂഷൻ സെന്ററിൽ ആക്കിയശേഷം വീട്ടിലേക്കുള്ള വരുന്ന സമയത്താണ് മണിക്കുട്ടൻ സിന്ധുവിനെ ആക്രമിച്ചത്. സിന്ധുവിന്റെ കെെകളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
റോഡിൽ നിന്ന് 50 മീറ്റർ അകലെയാണ് സിന്ധുവിന്റെ വീട്. അവിടെ സ്കൂട്ടർ വയ്ക്കാൻ കഴിയാത്തതിനാൽ മണിക്കുട്ടന്റെ വീടിന് അടുത്തുള്ള വഴിയിലാണ് സിന്ധു വണ്ടി വയ്ക്കുന്നത്. ഇതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത്. ഇന്നും പതിവുപോലെ മകളെ ട്യൂഷൻ സെന്ററിൽ ആക്കിയശേഷം സ്കൂട്ടർ വഴിയരിക്കിൽ വയ്ക്കുന്നതിനിടെയാണ് മണിക്കുട്ടൻ ആക്രമിച്ചത്.
കഴുത്തിൽ വെട്ടാൻ വന്നപ്പോൾ തടഞ്ഞതോടെയാണ് കെെകളിൽ വെട്ടേറ്റത്. കെെയുടെ ഞരമ്പ് മുറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. സിന്ധുവിന്റെ അമ്മയുടെ സ്വന്തം സഹോദരനാണ് മണിക്കുട്ടൻ. ഇയാൾ ലഹരി ഉപയോഗിക്കാറുണ്ടെന്നും ഇരുകുടുംബങ്ങളും തമ്മിൽ മുൻപും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. സിന്ധുവിന്റെ ഭർത്താവ് വിദേശത്താണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |