
ആഗ്ര: മെയിൻപുരിയിൽ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയെ വിദ്യാർത്ഥി ക്രൂരമായി ആക്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 25കാരിയായ യുവതിയെയാണ് 17കാരൻ ബ്ലേഡുപയോഗിച്ച് തെരുവിൽ ആക്രമിച്ചത്. മെയിൻപുരിയിലെ കോട്വാലി പ്രദേശത്ത് ജനുവരി 20ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം . ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. അപ്പോഴാണ് ഈ വിവരം പുറംലോകമറിഞ്ഞത്.
ജനവാസ മേഖലയിലൂടെ നടന്നുപോയ അദ്ധ്യാപികയെ പ്രതി ബലംപ്രയോഗിച്ച് ചുംബിക്കാൻ ശ്രമിക്കുന്നതും തുടർന്ന് കഴുത്തിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത് പ്രതിരോധിക്കാൻ ശ്രമിച്ചതോടെ 17കാരൻ ബ്ലേഡുപയോഗിച്ച് അദ്ധ്യാപികയുടെ മുഖത്തും ചുണ്ടിനുമുകളിലും ആഴത്തിലുള്ള മുറിവുണ്ടാക്കി. നിലവിളികേട്ട് സമീപവാസികൾ ഓടിക്കൂടിയതോടെ പ്രതി ഓടിരക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഒളിവിലായ പ്രതിയെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അദ്ധ്യാപികയുടെ സഹോദരൻ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. യുവതി പ്രതി പഠിക്കുന്ന സ്‌കൂളിൽ നേരത്തെ ജോലി ചെയ്തിരുന്നു. 17കാരൻ അദ്ധ്യാപികയോട് മോശമായി പെരുമാറിയിരുന്നു. സ്കൂളിലെ പിടിഎ യോഗത്തിൽ വച്ച് ഇക്കാര്യം അദ്ധ്യാപിക വിദ്യാർത്ഥിയുടെ അമ്മയോട് പറഞ്ഞു. അതിനുശേഷം പ്രതി പലപ്പോഴും അദ്ധ്യാപികയെ വഴിയിൽ തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇതോടെയാണ് ജോലി രാജിവച്ച് മറ്റൊരു സ്കൂളിലെത്തിയത്.
എന്നാൽ പ്രതി വീണ്ടും അവരെ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. സംഭവ ദിവസം പ്രതി അദ്ധ്യാപികയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അവർ വിസമ്മതിച്ചതോടെയാണ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അദ്ധ്യാപികയെ ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി ആഗ്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |