
കൊച്ചി: പ്രണയനെെരാശ്യത്തെ തുടർന്ന് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. ഖത്തറിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന 25 വയസുകാരനായ പേരാമ്പ്ര സ്വദേശിയാണ് ആമ്പല്ലൂരിലെ റെയിൽവേ ട്രാക്കിൽ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.
കാഞ്ഞിരമറ്റം സ്വദേശിയായ പെൺകുട്ടിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നു യുവാവ്. ബന്ധത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതോടെയാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്. മൂന്നുദിവസം മുൻപ് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇയാൾ പ്രശ്നമാക്കിയതോടെ വീട്ടുകാർ പൊലീസിൽ വിളിച്ച് കാര്യം പറഞ്ഞു.
പിന്നാലെ പൊലീസെത്തി യുവാവിനെ സംസാരിച്ച് അനുനയിപ്പിച്ച് നാട്ടിലേക്ക് വണ്ടികയറ്റി വിട്ടു. വെള്ളിയാഴ്ച വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് കെെയിലുണ്ടായിരുന്ന ചോക്ലേറ്റ് പായ്ക്കറ്റ് അവിടെ വലിച്ചെറിഞ്ഞ ശേഷം തിരിച്ചുപോയി. എന്നാൽ പന്തികേട് തോന്നിയ വീട്ടുകാർ ഉടൻതന്നെ മുളന്തുരുത്തി പൊലീസിൽ വിവരമറിയിച്ചു. മുളന്തുരുത്തിയിലെ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐ ആർ രജീഷ് യുവാവിനെ ഫോണിൽ വിളിച്ചെങ്കിലും കോളെടുത്ത യുവാവ് താൻ കാഞ്ഞിരമറ്റത്ത് റെയിൽവേ ട്രാക്കിലാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞു.
മുളന്തുരുത്തി - കാഞ്ഞിരമറ്റം റെയിൽവേ പാതയിലാണ് യുവാവെന്ന് മനസിലാക്കിയ രജീഷ് ഉടൻ തന്നെ തന്റെ സ്വന്തം വാഹനത്തിൽ അങ്ങോട്ട് പോയി. മറ്റൊരു വാഹനത്തിൽ പൊലീസ് സംഘവും എത്തി. അപ്പോൾ പച്ച സിഗ്നൽ തെളിഞ്ഞുനിൽക്കുന്ന ട്രാക്കിൽ യുവാവ് കെെയും വിരിച്ച് നിൽക്കുന്നത് കണ്ടത്. പിന്നാലെ രജീഷ് യുവാവിനെ ട്രാക്കിൽ നിന്ന് ബലംപ്രയോഗിച്ച് മാറ്റുകയായിരുന്നു. പിന്നാലെ സ്‌റ്റേഷനിലെത്തിച്ച യുവാവിനെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |