
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് സത്യമെന്താണെന്നറിയാമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. കള്ളപ്രചാരണത്തിലൂടെ തന്നെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുപ്പമുണ്ടെന്നുറപ്പിക്കുന്ന പുതിയ ചിത്രം ഇന്ന് പുറത്തുവന്നതിനുപിന്നാലെയായിരുന്നു കടകംപള്ളിയുടെ പ്രതികരണം. ഇന്നുരാവിലെ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
'നാട്ടിലെ ജനങ്ങൾക്ക് സത്യം എന്താണെന്നറിയാം. അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം. ഈ സർക്കാർ എങ്ങനെയുള്ളതാണെന്നറിയാം. ഈ കള്ളപ്രചാരണത്തിലൂടെ എന്നെ താറടിക്കുകയാണ്. സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടിയുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. അതുകൊണ്ട് എല്ലാവരും ജാഗ്രതയോടെ മുന്നോട്ടുപോകണം. നമ്മൾ വലിയൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് പോകുകയാണ്.
ആ പോരാട്ടത്തിൽ ഈ സർക്കാർ തുടരേണ്ടത് നമ്മുടെ നാടിന്റെ വികസനത്തിനും പാവപ്പെട്ട മനുഷ്യരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുവേണ്ടിയാണ്. യുഡിഎഫിന് കച്ചവടതാൽപര്യങ്ങൾ മാത്രമേയുള്ളൂ. അധികാരത്തിൽ കയറി ഇരിക്കണം, കച്ചവടം ചെയ്യണം. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ നടത്താൻ എൽഡിഎഫ് സർക്കാർ വീണ്ടും വരേണ്ടതുണ്ട്'- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രൻ രണ്ടാമത് എത്തിയപ്പോൾ പകർത്തിയ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ബിരുദത്തിന് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കുന്നതാണ് ചിത്രം. അതേസമയം മന്ത്രി എന്താനാണ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മന്ത്രി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് അമ്മാവന്‍ വെങ്കിടേശ്വരന്‍ പോറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. പോറ്റിയുടെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രൻ മറ്റൊരു ദിവസം എത്തിയതിന്റെ ചിത്രവും ആദ്യം പുറത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |