തൃശൂർ: കൗൺസിൽ യോഗത്തിൽ ഇടതുപക്ഷ കൗൺസിലർമാർക്ക് ഒന്നിച്ചിരിക്കാൻ ഇരിപ്പിടം നൽകാത്തതിനെ തുടർന്നുണ്ടായ ഭരണ- പ്രതിപക്ഷ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഉന്തിലും തള്ളിലും കോൺഗ്രസ് കൗൺസിലർ മേഴ്‌സി അജി, മേയറുടെ പി.എ. ഇ.വി സുനിൽ രാജ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യോഗത്തിന്റെ തുടക്കത്തിൽ ഒന്നരമണിക്കൂർ നീണ്ട പൊതുചർച്ചയ്ക്ക് മേയർ മറുപടി പറയുന്നതിനിടെയാണ് സംഘർഷം. മേയറുടെ മറുപടിക്കിടെ തർക്കമുന്നയിച്ച് പ്രകോപിതനായ ഇടതുപക്ഷ കൗൺസിലർ അനീസ് മുഹമ്മദ് മേയറുടെ ഇരിപ്പിടത്തിനടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇത് തടയാൻ ഭരണപക്ഷ കൗൺസിലർമാരും എത്തി. തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാരും എത്തിയതോടെ ഉന്തും തള്ളുമായി. ഇതിനിടെ മേയർ ചേംബറിലേക്ക് മടങ്ങി. പിന്നീട് എൽ.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി മേയറുടെ ചേംബറിൽ കുത്തിയിരുന്നു ഉപരോധിച്ചു. തുടർന്ന് പൊലീസെത്തി കൗൺസിലംഗങ്ങളെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു.
എൽ.ഡി.എഫ് അംഗങ്ങൾക്ക് ഒന്നിച്ചിരിക്കാൻ ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന്‌പൊതുചർച്ചയുടെ തുടക്കത്തിൽ പ്രതിപക്ഷനേതാവ് ടി.ആർ. ഹിരൺ ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ മേയർക്ക് കത്ത് നൽകിയതോടെ ആദ്യം സമ്മതിക്കുകയും പിന്നീട് നിരസിക്കുകയും ചെയ്തു. തുടർന്ന് കൗൺസിലർ അനീസ് അഹമ്മദും ഈ വിഷയം ശക്തമായി ഉന്നയിച്ചതോടെയാണ് സംഘർഷത്തിന് കാരണമായത്. കഴിഞ്ഞ പത്ത് വർഷം അഴിമതി നടത്തിയതിന്റെ ധവളപത്രം പുറത്തിറക്കുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൗൺസിലിൽ സംഘർഷം ഉണ്ടാക്കിയതെന്ന് ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു. ഭരണകക്ഷിയിലെ വനിതാ അംഗങ്ങൾ മേയർക്ക് സംരക്ഷണ വലയം തീർത്തു.
ഭരണകക്ഷിക്കെതിരേ
ലാലി ജെയിംസ്
ആരോഗ്യ വിഭാഗത്തിലേക്ക് എച്ച്.ഐ നിയമത്തിനായി നടന്ന അഭിമുഖം ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളെ അറിയിക്കാത്തതിൽ കൗൺസിലർ ലാലി ജെയിംസ് പ്രതിഷേധിച്ചു. പൊതുചർച്ചയിലാണ് ലാലി ജെയിംസ് ഭരണകക്ഷിയുടെ നിലപാടിനെ വിമർശിച്ചത്. ബി.ജെ.പി കൗൺസിലർ വിൻഷി അരുൺ, പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ, അനീസ് അഹമ്മദ് തുടങ്ങിയവരും ലാലിക്കൊപ്പം ചേർന്നു. കോർപറേഷന്റെ വികസന സെമിനാർ നക്ഷത്ര ഹോട്ടലിൽ നടത്തുന്നതിനെയും ലാലി ജെയിംസ് വിമർശിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ മേയർ ഏതാനും നിമിഷം മാത്രം പങ്കെടുത്തതും സെക്രട്ടറി പങ്കെടുക്കാതിരുന്നതും പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.
അഴിമതി പുറത്ത് വരാതിരിക്കാനുള്ള
ഗൂഢനീക്കം: മേയർ
തൃശൂർ : കഴിഞ്ഞ പത്ത് വർഷക്കാലം ഇടത് ഭരണസമിതി നടത്തിയ അഴിമതിയും കെടുകാര്യസ്ഥതയും പുറത്ത് വരാതിരിക്കാനുള്ള ഗൂഢ നീക്കമാണ് കൗൺസിൽ ഹാളിൽ പ്രതിപക്ഷം സൃഷ്ടിച്ചതെന്ന് മേയർ ഡോ.നിജി ജസ്റ്റിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോർപറേഷനുണ്ടായ സാമ്പത്തിക നഷ്ടം ധവളപത്രത്തിലൂടെ പൊതുജനം അറിയാതിരിക്കാൻ ആസൂത്രിതമായ പ്രതിഷേധ നാടകമാണ് പ്രതിപക്ഷം നടത്തിയത്. ജനാധിപത്യ മര്യാദയില്ലാതെയാണ് പ്രതിപക്ഷം പെരുമാറിയത്. കഴിഞ്ഞ പത്ത് വർഷത്തെ ധൂർത്ത് പുറത്തറിഞ്ഞാലുണ്ടാകുന്ന വെപ്രാളമാണ് അജണ്ടയിലേക്കു കടക്കും മുൻപേ കലുഷിതമായ അന്തരീക്ഷമുണ്ടാക്കി അവസാനിപ്പിച്ചത്. ഭരണത്തെയും ഭരണപക്ഷ കൗൺസിലർമാരെയും നിശ്ചലമാക്കുകയാണ് ലക്ഷ്യമെങ്കിൽ ശക്തമായി നേരിടുമെന്നും പത്രസമ്മേളനത്തിൽ മേയർ വ്യക്തമാക്കി.
നീക്കിയിരിപ്പ് 26 കോടി മാത്രം : ഡെപ്യൂട്ടി മേയർ
26 കോടി നീക്കിയിരിപ്പുള്ള അപകടകരമായ സാഹചര്യമാണ് മുൻ ഇടതു ഭരണസമിതി കോർപറേഷനിൽ വരുത്തിവച്ചതെന്ന് ഡെപ്യൂട്ടി മേയർ എ.പ്രസാദ് പറഞ്ഞു. 110 കോടിയാണ് തനത് ഫണ്ടിൽ നിന്ന് മാത്രം ചെലവഴിച്ചത്. 80 കോടി പ്ലാൻ ഫണ്ട് നഷ്ടപ്പെടുത്തി ഇത്രയും തുക അനാവശ്യമായി ധൂർത്തടിച്ചതാണ് കോർപറേഷന് ബാദ്ധ്യതയായത്. നടക്കാത്ത ജലവൈദ്യുത പദ്ധതിക്കായി വൈദ്യുതി വിഭാഗം 3.85 കോടി പാഴാക്കി. പത്ത് വർഷം മേയർമാരുടെ ഡ്രൈവർമാരായവരെ തങ്ങൾക്ക് ചുമക്കേണ്ട കാര്യമില്ലെന്നും പ്രസാദ് കൂട്ടിച്ചേർത്തു.
മേയർ മലക്കം മറിഞ്ഞു : പ്രതിപക്ഷം
ഇടതംഗങ്ങൾക്ക് ഒന്നിച്ചിരിക്കാൻ ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയ ശേഷം ആദ്യം അനുകൂല നിലപാട് സ്വീകരിച്ച മേയർ പിന്നീട് ആവശ്യം നിരസിച്ചെന്ന് പ്രതിപക്ഷനേതാവ് ടി.ആർ.ഹിരൺ ആരോപിച്ചു. ...
മൂന്നുപേരെ പിരിച്ചുവിട്ടും രണ്ട് പേരെ അനധികൃതമായി ഉൾക്കൊള്ളിച്ചും കോർപറേഷൻ ഇലക്ട്രിസിറ്റി വിഭാഗത്തിൽ ഭരണസമിതി പിൻവാതിൽ നിയമനം നടത്തുകയാണെന്ന് ടി.ആർ.ഹിരൺ ആരോപിച്ചു.
പരാജയം അംഗീകരിക്കണം : ബി.ജെ.പി
പരാജയം അംഗീകരിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങളാണ് കോർപ്പറേഷനിൽ സി.പി.എം കൗൺസിലർമാർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ രഘുനാഥ് സി.മേനോൻ പഞ്ഞു. ഇനിയെങ്കിലും പരാജയം അംഗീകരിച്ച് ജനങ്ങൾക്കായി പ്രവർത്തിക്കാൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |