SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.38 PM IST

പഴയ സ്വർണകൊടിമരത്തിൽ ചായംപൂശിയും തട്ടിപ്പ് നടത്തി #പുനർനിർമ്മാണത്തിന്  ഇടയാക്കിയത് ചായംപൂശൽ

Increase Font Size Decrease Font Size Print Page
sabarimala

ശബരിമല: ശബരിമലയിൽ 2017ൽ സ്വർണക്കൊടിമരം മാറ്റിസ്ഥാപിച്ചതിന് നിമിത്തമായത് ചായംപൂശൽ തട്ടിപ്പ്. 1970ൽ സ്ഥാപിച്ച സ്വർണക്കൊടിമരത്തിന്റെ ചുവട്ടിലെ പഞ്ചവർഗതറയിലും പീഠത്തിലും അഷ്ടദിക് പാലക പ്രതിഷ്ഠകളിലും 2011 ഡിസംബറിൽ സ്വർണവർണം പൂശുകയായിരുന്നു. അന്നത്തെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എം.സതീഷ് കുമാറിന്റെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.രാജന്റെയും നിർദ്ദേശ പ്രകാരമാണ് ഇങ്ങനെ ചെയ്തത്. ഇതിനായി അവർ തമിഴ്നാട്ടിലെ ഒരു വസ്ത്ര വ്യാപാരിയെ സ്പോൺസറായി കണ്ടെത്തി. ദേവസ്വം ബോർഡിന്റെയോ തന്ത്രിയുടെയോ അനുമതി വാങ്ങാതെ സ്വന്തം നിലയിൽ ചെയ്യുകയായിരുന്നു. 2012 ഏപ്രിൽ നാലിന് ഈ ഉദ്യോഗസ്ഥർ സന്നിധാനത്തുവച്ച് ഒറ്റത്താമ്പൂല പ്രശ്നവും നടത്തി.

എന്നാൽ, കൊടിമരത്തിൽ ചായം പൂശിയത് ചൈതന്യ ലോപത്തിനും ദൈവാനുഗ്രഹ കുറവിനും കാരണമായെന്ന് തന്ത്രിമാരായിരുന്ന കണ്ഠരര് മഹേശ്വരരും കണ്ഠരര് രാജീവരരും ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്കും അ‌ഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കും റിപ്പോർട്ട് നൽകി.

ചായം പൂശിയം സംഭവം ശബരിമല സന്ദർശിച്ച തിരുവിതാംകൂർ-കൊച്ചിൻ ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാന്റെ ശ്രദ്ധയിലും പെട്ടു. അദ്ദേഹം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കോടതി നിർദ്ദേശ പ്രകാരം ദേവസ്വം വിജിലൻസ് അന്വേഷണം നടത്തി. സ്‌പോൺസർ കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ല.
പിന്നീട് 2014 ജൂൺ 18ന് ചെറുവള്ളി നാരായണൻ നമ്പൂതിരി, കുറ്റനാട് രാവുണ്ണിപണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ദേവപ്രശ്നം നടന്നു. കൊടിമരത്തിൽ ചായം പൂശിയതും ജീർണതയും ദോഷമാണെന്ന് പ്രശ്നത്തിൽ കണ്ടു. സ്വർണകൊടിമരം പുതിയത് സ്ഥാപിക്കാനും നിർദ്ദേശിച്ചു. യു.ഡി.എഫ് സർക്കാർ നിയോഗിച്ച എം.വി.ഗോവിന്ദൻ നായരായിരുന്നു ദേവസ്വംബോർഡ് പ്രസിഡന്റ്.

ഉപയോഗിച്ചത് 9.161 കിലോ തങ്കം

സ്വർണ കൊടിമരത്തിനായി 9.161 കിലോ തങ്കം കൊച്ചി കസ്റ്റംസ് ഓഫീസിൽ നിന്ന് എസ്.ബി.ഐ കൊച്ചി വില്ലിംഗ്ടൺ ശാഖവഴി ദേവസ്വം ബോർഡ് വാങ്ങി . കൊടിമര നിർമ്മാണത്തിനായി 3.21 കോടിരൂപ ഹൈദരാബാദ് ആസ്ഥാനമായ ഫിനിക്സ് ഇൻഫ്രാസ്ട്രെക്ചർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നൽകി.

2017 ജൂൺ 25നായിരുന്നു കൊടിമര പ്രതിഷ്ഠ . പഴയ കൊടിമരത്തിൽ പ്രതിഷ്ഠിച്ചിരുന്ന പഞ്ചലോഹത്തിൽ നിർമ്മിച്ച് തങ്കം പൊതിഞ്ഞ 11കിലോ തൂക്കമുള്ള വാജിവാഹനം അന്നത്തെ ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ തന്ത്രി രാജീവരർക്ക് കൈമാറി. ഈ വാജിവാഹനമാണ് എസ്.ഐ.ടി. അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY