
ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലെത്തും
തിരുവനന്തപുരം: തലസ്ഥാന കോർപറേഷനിൽ അധികാരത്തിലെത്തിയ ബി.ജെ.പി കൗൺസിലർമാർക്ക് രാജ്യതലസ്ഥാനം വരെ ഊഷ്മള വരവേൽപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിയിലേക്ക് പോകുന്ന ജനപ്രതിനിധികളെ കാത്ത് രാത്രി വൈകിയും പല സ്റ്റേഷനുകളിലും നിരവധി പ്രവർത്തകരാണ് എത്തുന്നത്. പൂക്കളും പഴങ്ങളും മധുരപലഹാരങ്ങളുമായി തമിഴ്നാട്,ആന്ധ്രാ,തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പ്രവർത്തകർ സ്‌നേഹം പകർന്നു നൽകി.തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് കേരള എക്‌സ്‌പ്രസിൽ പുറപ്പെട്ട മേയർ വി.വി.രാജേഷും കൗൺസിലർമാരും ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ ഡൽഹിയിലെത്തും.എറണാകുളം റെയിൽവേസ്റ്റഷനിൽ വച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകിയിരുന്നു. കോയമ്പത്തൂരും ഈറോഡും സേലത്തും പ്രവർത്തകർ കാത്തുനിന്ന് സന്തോഷം പ്രകടിപ്പിച്ചു. ഇന്നലെ രാവിലെ 11ഓടെ വിജയവാഡയിലെത്തിയപ്പോൾ ആന്ധ്രാപ്രദേശ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.വി.എൻ.മാധവിന്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. മേയർ വി.വി.രാജേഷ് ഉൾപ്പെടെയുള്ളവർക്ക് പ്രവർത്തകർ വിജയതിലകം അണിയിച്ചു. തെലങ്കാനയിലെ വാറങ്കൽ സ്റ്റേഷനിലും ആവേശഭരിതമായ സ്വീകരണമുണ്ടായിരുന്നു. രാത്രി 9.30തോടെ ആർ.ആർ.എസ്.എസിന്റെ ജന്മഭൂമിയായ നാഗ്പൂരിൽ കേരളഎക്‌സ് പ്രസ് എത്തിയപ്പോൾ പ്രവർത്തകർ ഭാരത് മാതാകീ ജയ് വിളിച്ച് ആർപ്പുവിളികളോടെയാണ് വരവേറ്റത്. ഡൽഹിയിലെത്തുന്ന സംഘം റെയിൽവേസ്റ്റേഷനിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം താമസസ്ഥലത്തേക്ക് പോകും. തുടർന്ന് ബി.ജെ.പി ആസ്ഥാനത്തെ സ്വീകരണത്തിലും പ്രധാനമന്ത്രിയുടെ വിരുന്നിലും പങ്കെടുക്കും.13ന് രാത്രി വിമാനത്തിൽ തിരുവനന്തപുരത്തേക്ക് മടങ്ങും.
പാട്ടുപാടിയും
രാഷ്ട്രീയം പറഞ്ഞും!
പ്രധാനമന്ത്രിയെ കാണാനുള്ള ഡൽഹിയാത്രയിൽ മേയർ വി.വി.രാജേഷുമായും ഡെപ്യൂട്ടി മേയർ ആശാനാഥുമായും കൂടുതൽ ഊഷ്മളമായ ബന്ധം സൃഷ്ടിക്കാനായെന്ന് കൗൺസിലർമാർ പറയുന്നു. പുതുമുഖങ്ങളായ കൗൺസിലർമാർ പലരും വാർഡിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച പലസംശയങ്ങളും മുതിർന്ന കൗൺസിലർമാരുമായി ചേദിച്ചറിഞ്ഞു. പാട്ടുപാടിയും ദേശഭക്തി ഗാനങ്ങൾ ആലപിച്ചും ഇടനേരങ്ങൾ ആഹ്ലാദകരമാക്കി.
തലസ്ഥാന നഗരത്തിലെ വിജയം മറ്റു സംസ്ഥാനങ്ങളിൽ എത്രമാത്രം ആവശം സൃഷ്ടിച്ചെന്ന് തിരിച്ചറിയുകയാണ് ഈ യാത്രയിൽ. വലിയ പ്രതീക്ഷയാണ് എല്ലാവർക്കും. ഞങ്ങൾക്ക് ഉത്തരവാദിത്വവും വർദ്ധിക്കുന്നു.
-വി.വി.രാജേഷ്
മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |