SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

ഓർമ്മകളുടെ റേഡിയോ കിയോസ്‌ക്

Increase Font Size Decrease Font Size Print Page
s

ഇന്ന് ലോക റേഡിയോദിനം

തിരുവനന്തപുരം : 'ഇയം ആകാശവാണിയാം. സമ്പ്രതി വാർത്താഹ ശ്രൂയൻതാം പ്രവാചകഹ ബലദേവാനന്ദ സാഗരഹ'- അർത്ഥമറിയില്ലെങ്കിലും റേഡിയോയിലെ ഈ വരികൾ കേട്ടവരൊന്നും മറന്നിട്ടില്ല.
പണ്ട് നാട്ടിൽ ഒന്നോ രണ്ടോ വീട്ടിൽ മാത്രമായിരുന്നു റേഡിയോ ഉണ്ടായിരുന്നത്. എല്ലാവർക്കും റേഡിയോ പരിപാടികൾ ആസ്വദിക്കാനായി പഞ്ചായത്തുകളാണ് റേഡിയോ കിയോസ്കുകൾ എന്ന ആശയത്തിന് രൂപം നൽകിയത്. പത്രങ്ങൾക്ക് പ്രചാരം കുറവായിരുന്ന കാലത്ത് വാർത്തകളും വിവരങ്ങളും അറിയാനുള്ള ഏക മാർഗ്ഗമായിരുന്നു റേഡിയോ കിയോസ്‌കുകൾ.

ജനമനസിൽ ആകാശവാണിയുടെ പ്രാദേശിക വാർത്തകളും യുവവാണിയും വയലും വീടുമെല്ലാം ഇടം പിടിച്ചതിൽ കിയോസ്കുകൾക്ക് അവഗണിക്കാനാവാത്ത സ്ഥാനമുണ്ട്. ഒരു തലമുറയുടെ ചിന്തയ്ക്ക് തീപിടിപ്പിച്ച വിവര വിനിമയ കേന്ദ്രങ്ങളായിരുന്നു റേഡിയോ കിയോസ്‌കുകൾ. മുതിർന്ന തലമുറയുടെ ഗൃഹാതുരസ്മരണകളിലൊന്നാണ് ഈ മന്ദിരം.

ഇന്ത്യ- പാകിസ്ഥാൻ യുദ്ധവും അടിയന്തരാവസ്ഥയും ഇന്ദിരാഗാന്ധി വധവുമടക്കം രാജ്യം ഞെട്ടിയ സംഭവങ്ങൾമാത്രമല്ല, പൊതു തിരഞ്ഞെടുപ്പ് ഫലങ്ങളും സിനിമാ ഗാനങ്ങളും നാടകങ്ങളുമെല്ലാം ജനങ്ങൾ കേട്ടത് ഇത്തരം കിയോസ്കുകളിലൂടെയാണ്. വൈകുന്നേരങ്ങളിൽ എല്ലാവരും റേഡിയോ കേൾക്കാനായി കിയോസ്കിന് മുന്നിൽ ഒത്തുകൂടും. ഇവിടെ ഒത്തുകൂടിയവർ ചേർന്ന് യുവജന ക്ലബുകൾ രൂപീകരിച്ചത് നാടിന്റെ സാംസ്‌കാരിക മുന്നേറ്റമായി.

ട്രാൻസിസ്റ്റർ റേഡിയോ സജീവമായതോടെ കിയോസ്കുകൾക്ക് മുന്നിലെ തിരക്ക് കുറഞ്ഞു. 1980കളിൽ ദൂരദർശൻ സംപ്രേഷണം തുടങ്ങിയതും 90കളിൽ സ്വകാര്യ ടി.വി ചാനലുകളുടെ വരവും കിയോസ്‌കുകളെ വിസ്മൃതിയിലാക്കി. രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും പോസ്റ്റർ പതിക്കാനുള്ള ചുവരായി കിയോസ്‌കുകൾ മാറി. ഇത്തരം സ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചരിത്ര സ്നേഹികൾ പറയുന്നു.

കിയോസ്കുകൾക്ക് ഒരേ രൂപം

1965 നു ശേഷമാണ് കേരളത്തിൽ റേഡിയോ കിയോസ്കുകൾ നിർമ്മിക്കപ്പെട്ടത്. തദ്ദേശ സ്ഥാപനങ്ങളായിരുന്നു നടത്തിപ്പുകാർ. വാൽവ് റേഡിയോ, സ്റ്റോറേജ് സെൽ, ലൗഡ് സ്പീക്കർ എന്നിവയാണ് ഒരു കിയോസ്കിലുണ്ടായിരുന്നത്. മർഫി , നെൽകോ, എച്ച്.എം.വി ,ഫിലിപ്‌സ് എന്നിവയായിരുന്നു പ്രധാന റേഡിയോ ബ്രാൻഡുകൾ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY