
കൊച്ചി: സ്‌കൂൾ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്റെ ഏകമകൾ ആദിത്യയാണ് (16) മരിച്ചത്. കുട്ടി ഫോളോ ചെയ്തിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളാണ് പുറത്തുവന്നത്.
ആദിത്യ ഫോളോ ചെയ്തിരുന്ന 'ബ്ളാക്ക് വെനം' എന്ന പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. കൊറിയൻ ചിത്രങ്ങൾ ഉൾപ്പെടെ അക്കൗണ്ടിലുണ്ട്. നേരത്തെ മുപ്പതിലേറെ പേരായിരുന്നു അക്കൗണ്ട് ഫോളോ ചെയ്തിരുന്നത്. എന്നാൽ പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഫോളോവേഴ്‌സ് നന്നായി കുറഞ്ഞുവെന്നും പൊലീസ് പറയുന്നു.
അക്കൗണ്ടിലെ പല കാര്യങ്ങളും ദുരൂഹമെന്നും പൊലീസ് പറയുന്നു. ആദിത്യയുടെ സ്‌കൂളിലെ ഒരു വിദ്യാർത്ഥി ഫോൺ കൊണ്ടുവരുമെന്നും മറ്റ് കുട്ടികൾ ഇതേ ഫോണിൽ നിന്ന് ഒന്നിലേറെ അക്കൗണ്ടുകൾ തുറന്നതിന് തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ഈ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിൽ തുറന്നത് എട്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളാണെന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ ലോഗിൻ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ ബാൻഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ അങ്ങനെ ഒരു സുഹൃത്ത് ഇല്ലെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അത്തരം തെളിവുകൾ ഇല്ലെന്നും പെൺകുട്ടിയുടെ അദ്ധ്യാപകൻ പറഞ്ഞു.
ജനുവരി 27ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ ആദിത്യയെ ഒൻപത് മണിയോടെ വീടിനടുത്തുള്ള പാറമടയിൽ കണ്ടെത്തുകയായിരുന്നു. പാറമടയ്ക്ക് സമീപം കുട്ടിയുടെ സ്കൂൾ ബാഗിരിക്കുന്നത് കണ്ട ബന്ധുവായ ഓട്ടോക്കാരൻ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |