SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.38 PM IST

കേന്ദ്രത്തോട് കേരളം: റാപ്പിഡ് റെയിൽ വേണം ലാഭകരമായി നടപ്പാക്കാം

Increase Font Size Decrease Font Size Print Page
rapid

# റെയിൽവേയുമായി ബന്ധമില്ല
# മാതൃക ഡൽഹി-മീററ്റ് പാത
# അനുമതി നൽകേണ്ടത് നഗര വികസന മന്ത്രാലയം

#കൊച്ചിയിലെ അർബൻ കോൺക്ലേവിൽ കേന്ദ്രമന്ത്രി പിന്തുണച്ചിരുന്നു

തിരുവനന്തപുരം: ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ച സിൽവർലൈനിനു പകരമായി തിരുവനന്തപുരം-കാസർകോട് റൂട്ടിൽ റാപ്പിഡ് റെയിൽ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടു സാദ്ധ്യതാപഠനത്തിനും പദ്ധതിരേഖയുണ്ടാക്കാനും അനുമതി തേടി .

റെയിൽവേയുടെ അനുമതി ആവശ്യമില്ല. സിൽവർലൈനിന്റെ മൂന്നിരട്ടി ചെലവുള്ള പദ്ധതിയാണ്.

അനുമതിനൽകേണ്ടത് നഗരവികസന മന്ത്രാലയം.

കേരളത്തിന്റെ പ്രത്യേകതകൾ കണക്കിലെടുക്കുമ്പോൾ റാപ്പിഡ് റെയിലാണ് പ്രായോഗികവും കാര്യക്ഷമവുമെന്ന് കേന്ദ്രനഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടറിനയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

2025സെപ്തംബർ 12ന് കൊച്ചിയിൽ നടന്ന അർബൻ കോൺക്ലേവിൽ റാപ്പിഡ്റെയിൽ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി മനോഹർലാൽഖട്ടർ പ്രഖ്യാപിച്ചിരുന്നു.
കൊച്ചി മെട്രോ, തിരുവനന്തപുരത്തും കൊച്ചിയിലും വരാനിരിക്കുന്ന മെട്രോകൾ, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്നതോടെ റാപ്പിഡ് റെയിലിൽ യാത്രക്കാരുടെ എണ്ണം കൂടുകയും ലാഭകരമാവുകയും ചെയ്യും.

ജനുവരി 28ന് സംസ്ഥാന മന്ത്രിസഭായോഗം തത്വത്തിലുള്ള അനുമതിനൽകുകയും പ്രാരംഭപ്രവർത്തനങ്ങൾക്ക് ബഡ്ജറ്റിൽ 100കോടി അനുവദിക്കുകയും ചെയ്തിരുന്നു.

ഭൂമിയേറ്റെടുപ്പ് പരിമിതം
ഭൂനിരപ്പിലും പാലങ്ങൾക്ക് മുകളിലും (എലിവേറ്റഡ്) ടണലുകളിലും മെട്രോയുടേതു പോലെയുള്ള പാളങ്ങളിലൂടെയോടുന്നതാണിത്.

ഭൂമിയേറ്റെടുപ്പ് കുറച്ചുമതി. ജനരോഷം കുറയും. വെള്ളമൊഴുക്ക് തടസപ്പെടില്ല. ആവശ്യമുള്ളിടത്ത് മാത്രം ടണലുകളും മൺതിട്ടകളും നിർമ്മിക്കും. നാല്ഘട്ടങ്ങളായി നടപ്പാക്കാം.

ഡൽഹിയെ യു.പിയിലെ മീററ്റ്, രാജസ്ഥാനിലെ ആൽവാർ, പഞ്ചാബിലെ ജലന്ധർ എന്നിവയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികളാണ് നിലവിലുള്ളത്. മീററ്റ് പാത പൂർത്തിയായി. മറ്റുള്ളവ നിർമ്മാണം ഉടൻ തുടങ്ങും.ഇതിനായി ആ സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ കേന്ദ്രം രൂപീകരിച്ച നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്പോർട്ട് കോർപറേഷന്റെ സാങ്കേതിക വൈദഗ്ദ്ധ്യം കേരളത്തിനും പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്.

₹1,92,780 കോടി

പ്രതീക്ഷിക്കുന്ന ചെലവ്. 20% വീതം കേന്ദ്ര,സംസ്ഥാന സർക്കാരുകൾ വഹിക്കും. 60% തുക അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കും.

583കി.മി

ദൂരമുള്ള പാത 12വർഷംകൊണ്ട്

പൂർത്തിയാക്കാനാണ് നീക്കം

250കി.മി

വേഗത്തിൽവരെയോടാൻ

റാപ്പിഡ് റെയിലിന്

സാങ്കേതികവിദ്യയുണ്ട്.

''ദേശീയ പ്രാധാന്യമുള്ള റാപ്പിഡ്റെയിൽ പദ്ധതിയായി മാറും. സാദ്ധ്യതാപഠനം ഏറ്റെടുക്കണം. കേരളവുമായി ചർച്ച നടത്തണം''

-പിണറായിവിജയൻ,

മുഖ്യമന്ത്രി

TAGS: RAPIDRAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY