
മലപ്പുറം: ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയുടെ തുടർച്ചയാണ് ആഗോള അയ്യപ്പ സംഗമത്തിലും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രത്യേകമായി കണക്ക് സൂക്ഷിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കോടികളുടെ കൊള്ളയാണ് നടന്നത്. ശബരിമലയിലെ സ്വർണം 2024ൽ വീണ്ടും കക്കാൻ നേതൃത്വം നൽകിയ അതേസംഘമാണ് തട്ടിപ്പിന് പിന്നിൽ. തട്ടിപ്പ് പുറത്തുവന്നതോടെ കൈകഴുകി രക്ഷപ്പെടാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച്, പി.ആർ വർക്ക് നടത്തി അയ്യപ്പ സംഗമത്തിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ചവരെയൊന്നും ഇപ്പോൾ കാണാനില്ല. ഇല്ലാത്ത ആളുകൾക്ക് ഭക്ഷണവും താമസവും നൽകിയെന്ന പേരിൽ കോടികളാണ് തട്ടിയെടുത്തത്. അവിടെ എത്തിയവരെ പഞ്ചനക്ഷത്ര ഹോട്ടലിലാണോ താമസിപ്പിച്ചത്. അവിടത്തെ ഭക്ഷണമാണോ നൽകിയത്. അവിടെ നടന്ന പരിപാടി എന്താണെന്നും സതീശൻ ചോദിച്ചു.
കൊല്ലത്ത് സി.പി.എം കോർപ്പറേഷൻ ഭരിക്കുന്ന കാലത്ത് കുതിരയെ മാരുതി കാറിൽ കൊണ്ടുവന്നെന്ന് കണക്കെഴുതിയതു പോലെയാണ് അയ്യപ്പ സംഗമത്തിലും തട്ടിപ്പ് നടത്തിയത്. മന്ത്രി നിയമസഭയിൽ നൽകിയ കണക്ക് എല്ലാ തട്ടിപ്പിനെയും ന്യായീകരിക്കുന്നതാണ്. എന്നാൽ ഹൈക്കോടതിയിൽ നൽകിയ കണക്ക് ഇതിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പിൽ സർക്കാരിന് ഉത്തരവാദിത്വം ഇല്ലെങ്കിൽ പിന്നെയെന്തിനാണ് മുഖ്യമന്ത്രിയുടെ ഫ്ളക്സടിച്ച് പി.ആർ വർക്ക് നടത്തിയത്. എം.വി.ഗോവിന്ദൻ എന്തിനാണ് പ്രതിരോധിക്കുന്നത്. മുഖ്യമന്ത്രിയുടെ കട്ടിലിന് വേണ്ടി രണ്ടര ലക്ഷം മുടക്കിയിട്ടുണ്ടെന്ന് വാർത്തകൾ വരുന്നുണ്ട്. മുഖ്യമന്ത്രിക്കും സി.പി.എമ്മിനും തട്ടിപ്പിൽ പങ്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |