
ഗുവാഹത്തി: അസാമിൽ 5450 കോടിയുടെ വികസനപദ്ധതികൾ മോദി ഉദ്ഘാടനം ചെയ്‌തു. അസാമിന്റെ വികസനത്തിന് 'ചായ മുതൽ ചിപ്പുകൾ വരെ" എന്ന മുദ്രാവാക്യമുയർത്തി. മുമ്പ് തേയിലയുടെ പേരിലാണ് അസാം അറിയപ്പെട്ടിരുന്നത്. എന്നാലിപ്പോൾ സെമികണ്ടക്‌ടർ ചിപ്പ്സിന്റെ പേരിൽ വരെ അറിയപ്പെടുന്നു. കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാനം സംഘർഷഭൂമിയായിരുന്നു. ഏഴു ദശകത്തോളം കോൺഗ്രസ് ഭരിച്ചപ്പോൾ ബ്രഹ്മപുത്രയ്‌ക്ക് കുറുകെ മൂന്ന് പാലങ്ങൾ മാത്രമാണ് നിർമ്മിച്ചത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തെ ബി.ജെ.പി ഭരണത്തിൽ അഞ്ച് പ്രധാന പാലങ്ങൾ നിർമ്മിച്ചു. അസാമിലെ ജനങ്ങൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയെ തുടർന്നും അധികാരത്തിലെത്തിക്കുമെന്ന് മോദി ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു. 3000 കോടി ചെലവിൽ ബ്രഹ്‌മപുത്ര നദിയ്‌ക്കു കുറുകെ നിർമ്മിച്ച ആറുവരി പാലം 'കുമാർ ഭാസ്‌കർ വർമ്മ സേതു" രാജ്യത്തിന് സമർപ്പിച്ചു. ബോൻഗോരയിലെ ഐ.ഐ.എം താത്കാലിക ക്യാമ്പസ്, ഗുവാഹത്തിയിലെ 200 ഇലക്ട്രിക് ബസുകൾ എന്നിവയും ഉദ്ഘാടനം ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |