
തിരുവനന്തപുരം: നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് പത്തുപവൻ കവർന്ന സംഭവം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്.മോഷണം നടന്ന അപ്പാർട്ട്മെന്റിൽ ചന്ദ്രയും മകൻ വിഷ്ണുവുമാണ് താമസിക്കുന്നത്.എയർഇന്ത്യയിൽ ഫിനാൻസ് വിഭാഗത്തിലാണ് വിഷ്‌ണുവിന് ജോലി.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ വിഷ്ണു ജോലിക്ക് പോയതിന് പിന്നാലെയാണ് നഗരസഭാ ഹരിതകർമ്മസേനയിൽ നിന്നെന്നുപറഞ്ഞ് ഒരു സ്ത്രീയും പുരുഷനും എത്തിയത്.ഐ.ഡി കാർഡ് ധരിച്ചെത്തിയ ഇവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്ത് ചെയ്യുന്നുവെന്നറിയാനാണ് എത്തിയതെന്ന് ചന്ദ്രയെ ധരിപ്പിച്ചു.അപ്പാർട്ട്മെന്റ് ഉടമയ്‌ക്ക് മാത്രമേ അറിയാവൂവെന്നും, ഉടമയുടെ ഫോൺനമ്പർ നൽകാമെന്നും പറഞ്ഞ് ചന്ദ്ര വാതിൽ പൂട്ടി അകത്തേക്ക് പോയി.നമ്പറുമായി തിരിച്ചെത്തി വാതിൽ തുറന്നപ്പോൾ രണ്ടു പുരുഷന്മാർ കൂടി ഓടിയെത്തി വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറുകയായിരുന്നു.
ചന്ദ്രയുടെ കൈകൾ ബലമായി പിടിച്ചുകെട്ടിയശേഷം മൂക്ക് പൊത്തിപ്പിടിക്കുകയും ഇരുകവിളുകളിലും മാറിമാറി അടിക്കുകയും ചെയ്തു.തുടർന്ന് സ്വർണാഭരണങ്ങൾ അപഹരിച്ച് ചന്ദ്രയെ ബെഡ്റൂമിലേക്ക് തള്ളിയിട്ട് സംഘം കടന്നുകളഞ്ഞു.
നിലവിളികേട്ട് തൊട്ടടുത്ത അപ്പാർട്ടുമെന്റിലെ താമസക്കാരും നാട്ടുകാരും ഓടിയെത്തി.നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി പരിശോധന നടത്തി.അപ്പാർട്ട്മെന്റിൽ സി.സി ടിവി ഇല്ലാതിരുന്നതിനാൽ സമീപത്തെ വിവിധ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പൊലീസെത്തിയപ്പോൾ അതേ അപ്പാർട്ട്മെന്റിൽ താമസമുള്ള പ്രതികളിലൊരാളായ റീനയോടും വിവരങ്ങൾ തിരക്കിയിരുന്നു. ഇവരുടെ പരിഭ്രമത്തിൽ പൊലീസിന് സംശയം തോന്നിയിരുന്നു. സമീപത്തെ മുക്കോലയ്‌ക്കൽ ഭഗവതി ക്ഷേത്രത്തിലെ സി.സി ടിവിയിൽ പ്രതികൾ നടന്നുപോകുന്ന ദൃശ്യങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ ചന്ദ്രയെ കാണിച്ച ശേഷമാണ് പ്രതികളെ പിടികൂടിയത്.കവർച്ച നടത്തിയ സ്വർണത്തിൽ ഭൂരിഭാഗവും റിക്കവറി ചെയ്തിട്ടുണ്ട്.ഒരുമാസം മുൻപ് ഇതിൽ ഉൾപ്പെട്ട രണ്ടുപ്രതികൾ കവർച്ചയ്ക്കായി ഇതേ അപ്പാർട്ട്മെന്റിൽ എത്തിയെങ്കിലും,വാതിൽ തുറക്കാതെ ജനലിലൂടെയാണ് ചന്ദ്ര മറുപടി നൽകിയത്.ഈ പ്ലാൻ പൊളിഞ്ഞതോടെയാണ് നഗരസഭാ ജീവനക്കാരെന്ന വ്യാജേന ഇവർ വീണ്ടും എത്തിയത്.
പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവർ
പ്രതികളിലൊരായ ഷീബ,കൊലപാതകക്കേസ് അടക്കം 3കേസുകളിൽ പ്രതിയാണ്.ശരത്തിനെതിരെ ഒൻപത് കേസുകളുണ്ട്.പ്രതികളായ രാജനും ബാബുവിനുമെതിരെയും വേറെ കേസുകളുണ്ട്.സിറ്റി പൊലീസ് കമ്മീഷണർ കെ.കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീപക് ദങ്കർ,അസിസ്റ്റന്റ് കമ്മീഷണർ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫോർട്ട് ഇൻസ്‌പെക്ടർ എസ്.ബി.പ്രവീൺ,എസ്.ഐ മാരായ അനു എസ്.നായർ,സുജോ ജോർജ് ആന്റണി,ശ്രുതി,ഡാൻസാഫ് എസ്.ഐ വിനോദ്,സി.പി.ഒമാരായ ശ്രീജിത്ത്,സുനിൽകുമാർ,ഗിരീഷ്,ഷിബു,ഷാനി,ആര്യ,ലിബിൻരാജ്,ദീപു,ഷജീബ്,ശിവദാസ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |