
കൊളംബോ: ട്വന്റി-20 ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തിൽ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ രണ്ടുമാറ്റങ്ങൾ. മലയാളി താരം സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. സഞ്ജുവിന് പുറമെ പേസർ അർഷ്ദീപ് സിംഗിനെയും മാറ്റിനിർത്തിയേക്കുമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്തു. പകരം യുവതാരം അഭിഷേക് ശർമ്മയും സ്പിന്നർ കുൽദീപ് യാദവിനെയും ടീമിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.
വയറിലെ അണുബാധയെത്തുടർന്ന് നമീബിയക്കെതിരെ കഴിഞ്ഞ മത്സരം നഷ്ടമായ അഭിഷേക് ഫിറ്റ്നസ് വീണ്ടെടുത്തതോടെയാണ് സഞ്ജുവിന് സ്ഥാനം നഷ്ടമായത്. ഇഷാൻ കിഷനൊപ്പമാണ് അഭിഷേക് ഓപ്പൺ ചെയ്യുക. അഭിഷേകിനെ ടീമിൽ ഉൾപ്പെടുത്തിയ വിവരം നായകൻ സൂര്യകുമാർ യാദവ് വാർത്താസമ്മേളനത്തിൽ സൂചന നൽകി. ചിരവൈരികളുമായി മികച്ച റെക്കാർഡുള്ള അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിനായി ആരാധകരും കാത്തിരിക്കുകയാണ്.
അതുപോല, കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ സ്പിന്നർമാർക്ക് അനുകൂലമായ പിച്ച് കണക്കിലെടുത്താണ് അർഷ്ദീപിന് പകരം കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഏഷ്യാ കപ്പ് ഫൈനലിലടക്കം പാക് നിരയെ കറക്കിയെറിഞ്ഞ കുൽദീപിന്റെ റെക്കാർഡ് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്. ട്വന്റി- 20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളിൽ ഏഴ് എണ്ണത്തിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
അതേസമയം, മത്സരം നടക്കേണ്ട കൊളംബോയിൽ കനത്ത മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് റിസർവ് ഡേ ഇല്ലാത്തതിനാൽ മഴ മൂലം കളി തടസപ്പെട്ടാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇത് സ്റ്റേഡിയം അധികൃതർക്കും ബ്രോഡ്കാസ്റ്റർമാർക്കും വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |