
തിരുവനന്തപുരം: കൊച്ചിയിലെ ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിൽ 534 ഏക്കറിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന 'എ.ഐ നേറ്റീവ് സിറ്റി പദ്ധതി' വൈകും.
പരിസ്ഥിതി ആഘാത പഠനമോ, സാമൂഹിക ആഘാതപഠനമോ നടത്താതെ ലാന്റ് പൂളിംഗ് പ്രകാരമാണ് കിഴക്കമ്പലം, കുന്നത്തുനാട് മേഖലകളിലായി ഭൂമി കണ്ടെത്തിയത്. 2024-ൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലാൻഡ് പൂളിംഗ് പോളിസിയിൽ ഈ പഠനങ്ങൾ അനിവാര്യമല്ല. എന്നാൽ, സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഈ പഠനങ്ങൾ അനിവാര്യമാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട് റവന്യൂ, രജിസ്ട്രേഷൻ, തദ്ദേശം, വ്യവസായം, നിയമം വകുപ്പുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ശില്പശാലയിൽ ഉദ്യോഗസ്ഥരാണ് ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയത്. ഇതോടെ, തുടർ നടപടികൾ നിറുത്തിവച്ചു. ലാന്റ് പൂളിംഗ് നയിത്തിൽ ഇതും ഉൾപ്പെടുത്തിയാലേ മുന്നോട്ടുപോകാനാവൂ.
എ.ഐ സംവിധാനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഐ.ടി പാർക്കാണ് സ്ഥാപിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം , പ്രകൃതി ദുരന്തം , മഴ, പൈപ്പ് പൊട്ടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കൃത്യവും വ്യക്തവുമായ മുന്നറിയിപ്പ് ലഭ്യമാവും. ധാരാളം തൊഴിലവസരങ്ങളുണ്ടാവും.
ലാൻഡ് പൂളിംഗ്
നഷ്ടപരിഹാരം നൽകി നിർബന്ധപൂർവം ഭൂമി ഏറ്രെടുക്കുന്നതിന് (അക്വിസിഷൻ) പകരം ഉടമകൾ സ്വമേധയാ സർക്കാരിന് ഭൂമി നൽകുന്നതാണ് ലാൻഡ് പൂളിംഗ്. സർക്കാർ ഈ ഭൂമി
വികസിപ്പിച്ച് റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയ ശേഷം, ഒരു ഭാഗം വികസനച്ചെലവിനായി എടുത്തശേഷം ബാക്കി ഭൂമിയുടെ നിശ്ചിത ശതമാനം മെച്ചപ്പെട്ട വിലയുള്ള പ്ലോട്ടുകളായി ഉടമകൾക്ക് തിരികെ നൽകും. ഭൂമി വികസിപ്പിച്ച ശേഷവും ഉടമസ്ഥാവകാശം ഭൂവുടമകളിൽ തന്നെ നിലനിൽക്കുന്നു.
ഗുണങ്ങൾ
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളും നഷ്ടപരിഹാരവും ഒഴിവാക്കാം. വികസനത്തിന് ശേഷം ഭൂമിയുടെ മൂല്യം ഗണ്യമായി വർദ്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |