
ശിവഗിരി:ശ്രീനാരായണഗുരുദേവൻ നവയുഗാരംഭത്തിന് നാന്ദികുറിച്ച മഹാശിവരാത്രിദിനം നവോത്ഥാനദിനമായി ശിവഗിരിയിൽ ആചരിച്ചു. രാവിലെ പർണ്ണശാലയിൽ ശാന്തിഹോമത്തിനുശേഷം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ബ്രഹ്മവിദ്യാർത്ഥികൾക്ക് ബ്രഹ്മചര്യാദീക്ഷ നൽകി. ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയുടെ നേതൃത്വത്തിൽ
ശിവഗിരിയിൽ നിന്നും അരുവിപ്പുറത്തേക്ക് നടന്ന ശ്രീനാരായണ ശൈവസങ്കേതയാത്രക്ക് തുടക്കം കുറിച്ചുകൊണ്ട് സ്വാമി സച്ചിദാനന്ദ പതാക കൈമാറി. ശിവരാത്രിദിനത്തിന് ഗുരുദേവൻ പ്രാധാന്യം നൽകി അരുവിപ്പുറം ശിവപ്രതിഷ്ഠയും ആലുവസർവ്വമതസമ്മേളനവും നടത്തി ശിവസങ്കല്പത്തിന് പ്രാധാന്യം നൽകിയതിനെ ആസ്പദമാക്കിയാണ് ശിവരാത്രി നവോത്ഥാനദിനമായി ആഘോഷിക്കുന്നതെന്ന് സ്വാമി സച്ചിദാനന്ദപറഞ്ഞു. ശാരദാമഠത്തിലും മഹാസമാധിസന്നിധിയിലും വിശേഷാൽ സമാരാധനകൾക്കു ശേഷം ശാരദാമഠം സന്നിധിയിൽ അഖണ്ഡപഞ്ചാക്ഷരിനാമജപം നടന്നു. സ്വാമി സച്ചിദാനന്ദ ദീപം തെളിയിച്ചു. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,ശിവഗിരിമാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ,സ്വാമി ദേവാത്മജാനന്ദസരസ്വതി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ഇന്ന് പുലർച്ചെ മുതൽ ശിവഗിരി,അരുവിപ്പുറം,ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളിൽ പിതൃതർപ്പണചടങ്ങുകൾ നടക്കും.
ഫോട്ടോ: ശാരദാമഠം സന്നിധിയിൽ അഖണ്ഡപഞ്ചാക്ഷരിനാമജപത്തിന് തുടക്കം കുറിച്ചുകൊണ്ട് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ദീപം തെളിയിക്കുന്നു. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് സ്വാമി ശുഭാംഗാനന്ദ,സ്വാമി ദേവാത്മജാനന്ദസരസ്വതി, സ്വാമി വിരജാനന്ദഗിരി, സ്വാമി സുകൃതാനന്ദ എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |