
തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും തുറന്നടിച്ച് നടനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ പ്രേംകുമാർ. ഏത് അക്കാഡമിയിലാണ് കാലാവധി കഴിഞ്ഞ ഉടനെ തലപ്പത്തുനിന്ന് മാറ്റിയിട്ടുള്ളതെന്നും ഇതൊരു സ്വാഭാവിക നടപടിയായി തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.തന്നെ മാറ്റിയത് സ്വാഭാവികമായ നടപടിയാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെക്കുറിച്ച് മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്കാഡമി സെക്രട്ടറി ഇപ്പോഴും തുടരുന്നുണ്ടെന്നും പ്രേംകുമാർപറഞ്ഞു.
'എന്നെ പുറത്താക്കുന്നതിന് അഞ്ചാറുമാസം മുൻപ് ഡിസംബറിൽ കൊച്ചിയിൽ സാംസ്കാരിക സംഗമം നടന്നിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെ പങ്കെടുത്ത അതിന്റെ ആലോചനാ യോഗത്തിൽ
ഞാൻ പറഞ്ഞു, സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്തുന്ന പാവപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എം.എ. ബേബി ഇടപെടണമെന്ന്. ഇല്ലെങ്കിൽ സർക്കാരിനത് ദോഷം ചെയ്യുമെന്നും വളരെ പോസിറ്റീവായിട്ടാണ് പറഞ്ഞത്. അല്ലാതെ അത് സർക്കാരിനെതിരായ വിമർശനമൊന്നുമല്ല. ഞാൻ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊതുവേദിയിൽ പ്രസംഗിച്ചതല്ല. പക്ഷേ അവിടെയുണ്ടായിരുന്ന സഹപ്രവർത്തകർ ആരോ മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു. ആശാ സമരം പരിഹരിക്കാത്തതിൽ പ്രേംകുമാർ ധാർമ്മിക രോഷം പ്രകടിപ്പിച്ചെന്ന് പിറ്റേന്ന് വാർത്ത വന്നു.
മനുഷ്യ പക്ഷത്തു നിൽക്കുന്ന കലാകാരനാണ് ഞാൻ. എന്റെ ഏറ്റവും വലിയ പ്രതിബദ്ധത മനുഷ്യരോടാണ്. അതുകൊണ്ടാണ് ഒരു പരസ്യചിത്രത്തിൽപ്പോലും ഞാൻ അഭിനയിക്കാത്തത്.ജനാധിപത്യ സംവിധാനത്തിൽ സമരങ്ങളുണ്ടായാൽ അതിലിടപെട്ട് പരിഹരിക്കാനുള്ള ആർജവം കാണിക്കണം- അദ്ദേഹം പറഞ്ഞു.
പ്രേംകുമാർ
കോൺഗ്രസിൽ
ചേർന്നേക്കും
തിരുവനന്തപുരം: സർക്കാരിനെതിരെ തുടരെ വിമർശനം നടത്തുന്ന സംസ്ഥാന ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസിൽ ചേർന്നേക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രേംകുമാറുമായി ഫോണിൽ സംസാരിച്ചു. ജില്ലയിലെ ചില നേതാക്കൾ നേരിട്ടും സംസാരിച്ചു. പാർട്ടിയിലെത്തിയാൽ അർഹമായ പരിഗണന നൽകുമെന്ന് കെ.സി അറിയിച്ചെന്നാണ് സൂചന.
'നാളെ എന്ത് സംഭവിക്കുമെന്ന് ഇന്നെനിക്ക് പറയാനാകില്ല' എന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. ഒരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കാൻ തനിക്കാകില്ല. ഒരു പാർട്ടിയുടെ ചട്ടക്കൂടിൽ നിൽക്കാൻ താൽപര്യമില്ല. സ്വതന്ത്രമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. അച്ഛനടക്കം തന്റെ കുടുംബക്കാരെല്ലാം കോൺഗ്രസുകാരാണ്. ഒരിക്കലും സി.പി.എം അംഗത്വമെടുത്തിട്ടില്ല. താൻ ഒരു ഉറച്ച ദൈവ വിശ്വാസിയാണ്.
ചില നിലപാടുകളിലേക്കു വരാനുണ്ടെന്നും കോൺഗ്രസിലേക്ക് പോകുമോയെന്ന് പറയാറായിട്ടില്ലെന്നും പിന്നീട് അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞു. നല്ല പദവി വാഗ്ദാനം ലഭിച്ചാൽ പ്രേംകുമാർ കോൺഗ്രസിലെത്തുമെന്നാണ് സൂചന. തലസ്ഥാന ജില്ലയിലെ നിയസഭാ സീറ്റിൽ ഒരെണ്ണം പ്രേംകുമാറിന് നൽകുമെന്നു വരെ അഭ്യൂഹമുണ്ട്.ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത് ആശാ സമരത്തെ പിന്തുണച്ചു കൊണ്ടാണെന്നാണ് പ്രേംകുമാറിന്റെ ആരോപണം. കോൺഗ്രസ് രാഷ്ട്രീയമായി ഉയർത്തുന്ന വിഷയം കൂടിയാണത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പുതുയുഗ യാത്ര തലസ്ഥാനത്തെത്തുന്നതിനു മുന്നോടിയായി പ്രേംകുമാർ കോൺഗ്രസ് ക്യാമ്പിലെത്തുമെന്നാണ് പാർട്ടി നേതാക്കൾ കരുതുന്നത്.
പ്രേംകുമാറിനെ
പിന്തുണച്ച് വിനയൻ
കൊച്ചി: ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കം ചെയ്തതിൽ നടൻ പ്രേംകുമാർ ഉന്നയിച്ച വിമർശനത്തിന് പിന്തുണയുമായി സംവിധായകൻ വിനയൻ. പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയുമുണ്ടെന്നും സിനിമാ സംഘടനകൾ പിന്തുണച്ചില്ലെന്നും വിനയൻ പറഞ്ഞു. അക്കാഡമി ചെയർമാനെന്ന നിലയിൽ വമ്പൻമാർ ചെയ്തതിലും ഭംഗിയായി ഭരണം നടത്തുകയും വിവാദങ്ങൾക്ക് ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേംകുമാറിനെ ഒഴിവാക്കിയത് ശുദ്ധ നെറികേടാണ്. മലയാള സിനിമാ സംഘടനകൾ ഒരു വാക്കു കൊണ്ടു പോലും പ്രേംകുമാറിനെ പിന്തുണച്ചില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിനയൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |