
കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുമ്പോൾ, സർക്കാർ നിലപാടിൽ മാറ്റമുണ്ടെങ്കിൽ കോടതി വിധി നടപ്പാക്കുന്നതിൽ എതിർപ്പുണ്ടെന്ന സത്യവാങ്മൂലം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
യുവതിപ്രവേശനത്തിന് അനുകൂല നിലപാടാണ് ഒന്നാം പിണറായി സർക്കാർ സ്വീകരിച്ചത്. പ്രതിഷേധം ഉയർന്നപ്പോൾ പിൻവലിഞ്ഞു. യുവതിപ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി പുതിയത് നൽകാൻ തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
തെറ്റുപറ്റിയെന്ന് അന്നത്തെ ദേവസ്വം മന്ത്രി പറഞ്ഞതാണ്. അങ്ങനെയെങ്കിൽ സത്യവാങ്മൂലം പിൻവലിക്കണം. പിൻവലിക്കാൻ തയാറായില്ലെങ്കിൽ യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ പുതിയത് സമർപ്പിക്കും.
അയ്യപ്പന്റെ പേരിലാണ് കളവും കൊള്ളയും അതിക്രമങ്ങളും നടന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും തട്ടിപ്പും വെട്ടിപ്പും നടത്തി കോടികൾ സി.പി.എം അടിച്ചുമാറ്റി. സർക്കാരിന് പങ്കില്ലെങ്കിൽ കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ പടം വച്ചുള്ള ഹോർഡിംഗ് സ്ഥാപിച്ചതെന്തിനാണ്? ശബരിമല വിടാതെ ഈ സർക്കാരിനെ പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതി
പ്രവേശനം: സർക്കാർ
നിലപാട് തേടി ചെന്നിത്തല
കൊച്ചി: യു.ഡി.എഫ് സർക്കാർ ശബരിമല യുവതീ പ്രവേശനത്തിനെതിരെ നൽകിയ സത്യവാങ്മൂലം തിരുത്തി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആചാരങ്ങൾ മാനിച്ചും ശബരിമലയുടെ പ്രത്യേകത പരിഗണിച്ചും വിശ്വാസങ്ങളനുസരിച്ചും യുവതികളെ കയറ്റാൻ പാടില്ലെന്നാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
യുവതീപ്രവേശനം അനുവദിച്ച ശേഷം ജനങ്ങളോട് വീടുകളിൽപ്പോയി മാപ്പു പറഞ്ഞവരാണ് സി.പി.എം. യുവതികളെ കയറ്റാമെന്ന സത്യവാങ്മൂലം നൽകിയത് പിണറായി സർക്കാരാണ്. അവരുടെ ഇപ്പോഴത്തെ നിലപാടറിയാൻ താല്പര്യമുണ്ട്.
ഡി.വൈ.എഫ്.ഐക്കാരുടെ മർദ്ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാക്കേസ് ചുമത്തുകയും മർദ്ദിച്ചവർക്കെതിരെ നിസാര കുറ്റം ചുമത്തുകയും ചെയ്തത് പ്രതിഷേധകരമാണ്. അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വലിയ കൊള്ളയാണ്. അഴിമതിക്കും കൊള്ളയ്ക്കും സർക്കാർ കൂട്ടു നിന്നു. അതിനാലാണ് ദേവസ്വം മന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് കോൺഗ്രസ് പറയുന്നത്. അഴിമതിയും കൊള്ളയും നടത്തിയവരുടെ പേരിൽ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു.
യുവതി പ്രവേശനത്തിൽ
സമവായം ഉണ്ടാക്കണം:
എ.വിജയരാഘവൻ
തൃശൂർ: ശബരിമല യുവതി പ്രവേശനത്തിൽ സമവായമ ുണ്ടാക്കേണ്ടതുണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
വിശ്വാസികളുടെ താത്പര്യവും നിയമപരമായ താത്പര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. യുവതി പ്രവേശനത്തിൽ തീരുമാനമെടുത്തിട്ടില്ല. ആഗോള അയ്യപ്പ സംഗമ ഓഡിറ്റിന്റെ മൂലയിൽ നിന്ന് ഒരു ഭാഗം എടുത്ത് വാർത്തയാക്കുകയാണ്. അതിന്റെ വിശദീകരണം ദേവസ്വം ബോർഡ് കൊടുത്തിട്ടുണ്ട്. സാംസ്കാരിക നായകർ പറയുന്നത് എല്ലാ കാര്യത്തിലും അവസാനവാക്കല്ല. അവർ ഭിന്നാഭിപ്രായം പറയുന്നവരാണ്. അഭിപ്രായത്തിൽ ആവശ്യമുള്ളത് മാത്രം അംഗീകരിക്കും. നിരാകരിക്കേണ്ടത് നിരാകരിക്കും. പ്രേംകുമാർ എല്ലാക്കാലത്തും പുരോഗമന പക്ഷത്ത് നിന്നിട്ടുള്ള ആളാണ്. പൂരം കലക്കൽ വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ല. പൂരത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ കഴിയുമോയെന്ന ശ്രമം ഹിന്ദുത്വ ശക്തികൾ നടത്തിയിട്ടുണ്ടെന്ന് എ.വിജയരാഘവൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |