
തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷമായി കേരളത്തിലുണ്ടായ നേട്ടങ്ങളെ മറച്ചുവയ്ക്കാനാണ് യു.ഡി.എഫ് ശ്രമമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. നുണയുടെ അടിത്തറയിൽ നിർമ്മിച്ച കള്ള പ്രചരണങ്ങളാണ് നടത്തുന്നത്. എൽ.ഡി.എഫിന്റെ തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളുടെ പിന്തുണയിൽ വ്യാജപ്രചരണങ്ങളിലൂടെ ജനങ്ങളെ ആശങ്കയിലാക്കാനാണ് ശ്രമം. വർഗീയതയെ വളർത്താൻ ശ്രമിക്കുകയാണ് യു.ഡി.എഫ്. ഏറ്റവും വർഗീയവാദിയായ ജമാഅത്തെ ഇസ്ലാമിയെ കൂട്ട് പിടിച്ച് എളുപ്പത്തിൽ തിരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് അവർ കണക്കുകൂട്ടുന്നത്. സാമൂഹ്യ തുല്യതയേയും സാമൂഹ്യ സുരക്ഷയേയും തകർക്കാനും ഇരുട്ടിലേക്ക് തിരിച്ചു നടത്താനുമാണ് യു.ഡി.എഫ് ശ്രമം. എന്നാൽ ഇടതു ഭരണത്തിലൂടെ ഉണ്ടാക്കിയെടുത്ത ഒരു നേട്ടവും ഇല്ലാതാകില്ല. പാഠപുസ്തകങ്ങൾ നേരത്തെ നൽകിയതിനെപ്പോലും വിമർശിക്കുകയാണ്. രാഷ്ട്രപതി ശബരിമലയ്ക്ക് വരുന്നതിന്റെ ഭാഗമായിട്ടാണ് ഗസ്റ്റ് ഹൗസുകളിലെ വി.ഐ.പി മുറികൾ നവീകരിച്ചത്. ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവു കണക്കുകളിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ പരിഹാരം കാണുമെന്നും വിജയരാഘവൻ പറഞ്ഞു.
സംസ്ഥാനത്ത് കോണഗ്രസ്- ബി.ജെ.പി കൂട്ടുകെട്ട് തുടരുകയാണെന്ന് ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം പറഞ്ഞു. ഇവരുടെ പൊതു ശത്രു എൽ.ഡി.എഫാണ്. യു.ഡി.എഫ് ജാഥയിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് യാതൊരു പ്രാധാന്യവുമില്ല. കോൺഗ്രസ് കനഗോലുവിന്റെ അടിമയായെന്നും പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും ബിനോയി വിശ്വം പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു. ജാഥ മാനേജർ എം.സ്വരാജ് സി.എസ്.സുജാത,കെ.പ്രകാശ് ബാബു, മാങ്കോട് രാധാകൃഷ്ണൻ, വി.ജോയി എം.എൽ.എ, സത്യൻ മൊകേരി, പന്ന്യൻ രവീന്ദ്രൻ, വി.ടി.ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |