
തൃശൂർ: ആരോഗ്യ സേവനത്തിന് മെഡിക്കൽ വിദഗ്ദ്ധരുടെ കുറവുള്ളപ്പോഴും വിദേശ രാജ്യങ്ങളിൽ നിന്ന് മെഡിക്കൽ ബിരുദം കഴിഞ്ഞെത്തുന്നവരോട് സംസ്ഥാനത്തടക്കം കാട്ടുന്നത് ചിറ്റമ്മ നയം. വിദേശ രാജ്യങ്ങളിലെ ആറുവർഷ ബിരുദം കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികൾക്ക് നാഷണൽ മെഡിക്കൽ കൗൺസിൽ നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് ടെസ്റ്റ് (എഫ്.എം.ജി) പാസായാലേ പ്രാക്ടീസ് അനുവദിക്കൂ.
വർഷത്തിൽ രണ്ട് തവണയാണ് പരീക്ഷ നടത്തുന്നത്. പാസായാലും കേരളത്തിൽ പലപ്പോഴും ഹൗസ് സർജൻസി ചെയ്യാൻ രണ്ടുവർഷം വരെ കാത്തിരിക്കേണ്ടിവരുന്നു. അതിനാൽ ഒട്ടേറെ വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഹൗസ് സർജൻസിക്കായി ചേക്കേറുകയാണ്. മെഡിക്കൽ കൗൺസിലിന്റെ കർശന നിർദ്ദേശം പാലിച്ചാണ് സൗകര്യങ്ങളുടെ കാര്യത്തിൽ രാജ്യത്തെ പല സർവകലാശാലകളേക്കാൾ നിലവാരമുള്ള വിദേശ സർവകലാശാലകളിൽ വിദ്യാർത്ഥികൾ പഠിക്കാൻ പോകുന്നത്.
വിദേശത്ത് മെഡിക്കൽ പഠനം നടത്തുന്നവരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അധികൃതർക്ക് നിവേദനം നൽകുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.
ഉത്തര സൂചിക
പ്രസിദ്ധീകരിക്കുന്നില്ല
എഫ്.എം.ജി പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും മെഡിക്കൽ കൗൺസിൽ പരിഗണിക്കുന്നില്ല. നീറ്റ് പി.ജി എൻട്രൻസ് ടെസ്റ്റിനേക്കാൾ വിഷമം പിടിച്ച ചോദ്യപേപ്പറാണ് ഈ പരീക്ഷയുടേതെന്ന് വിദ്യാർത്ഥികൾ പറയുന്നു. പരമാവധി 20ശതമാനം പേരേ ജയിക്കാറുള്ളൂ. എന്നിട്ടും ഉത്തരസൂചിക ഉൾപ്പെടെ പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
സംസ്ഥാനത്ത്
സ്റ്റൈപന്റ് ഇല്ല
1. എഫ്.എം.ജി പരീക്ഷ വിജയിച്ച് സംസ്ഥാനത്ത് ഹൗസ് സർജൻസി ചെയ്യുന്നവർക്ക് സ്റ്റൈപന്റും നൽകാറില്ല. രാജ്യത്തെ മറ്റ് 17ലേറെ സംസ്ഥാനങ്ങളിൽ സ്റ്റെപന്റുണ്ട്
2. ഇതിനെതിരെ എതാനും വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സ്റ്റൈപന്റ് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |