
തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി അദ്ധ്യാപക സംവരണ നിയമനത്തിൽ എൻ.എസ്.എസിന് ഇളവ് നൽകിയ സുപ്രീം കോടതി വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കി സർക്കാർ ഉത്തരവിറക്കി. 20,000 അദ്ധ്യാപകർക്ക് സ്ഥിര നിയമനം ലഭിക്കും.സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും. നിയമനാംഗീകാരത്തിനുള്ള അപേക്ഷകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മാർച്ച് 4നകം തീർപ്പാക്കണം.
സ്കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തിക ഒഴിച്ചിട്ടശേഷം നടത്തിയ മറ്റു അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്നാണ് സുപ്രീം കോടതി വിധിച്ചത്. എൻ.എസ്.എസിന് കിട്ടിയ ഈ ആനുകൂല്യം തങ്ങൾക്കും ബാധകമാക്കാൻ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. ഇവരെ അനുനയിപ്പിക്കുകയാണ് ലക്ഷ്യം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്ന മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, ജയന്ത് മുത്തുജ് എന്നിവരുമായി ചർച്ച നടത്തിയാണ് ഉത്തരവിറക്കിയത്. ഭാവിയിലെ നിയമനവും സുപ്രീംകോടതി വിധിക്ക് വിധേയമായിരിക്കും.
നിയമന തീയതിമുതൽ എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കും. നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും. സുപ്രീം കോടതിയെ സമീപിച്ച 442 അദ്ധ്യാപകരുടെ സ്ഥിരപ്പെടുത്തൽ കോടതിയുടെ അന്തിമ തീരുമാനം വരെ നിറുത്തിവച്ചു. കോടതിയലക്ഷ്യമാകുമെന്നതാണ് കാരണം.
നിബന്ധനയോടെ നിയമനം
അംഗീകരിക്കാൻ ഉപദേശം
ഭിന്നശേഷി സംവരണ നിയമനം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്നതുവരെ മറ്റു നിയമനങ്ങൾ അംഗീകരിക്കരുതെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് എൻ.എസ്.എസ് സുപ്രീംകോടതിയിൽ അനുകൂലവിധി നേടിയത്
മറ്റ് മാനേജ്‌മെന്റുകൾക്ക് ബാധകമാക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാരിന് ലഭിച്ച നിയമോപദേശം. എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് മാറ്റിവച്ചു
ഭിന്നശേഷി നിയമനത്തിന്റെ ആദ്യഘട്ടം പൂർത്തിയായതോടെ സർക്കാർ വീണ്ടും അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. അന്തിമ വിധിക്ക് വിധേയമായി എന്ന നിബന്ധനയോടെ മറ്റു മാനേജ്‌മെന്റുകൾ നടത്തിയ നിയമനം അംഗീകരിക്കാമെന്നായിരുന്നു ഉപദേശം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |