
കാൻബെറ: ഓസ്‌ട്രേലിയയിൽ വംശീയാക്രമണത്തിൽ ഇന്ത്യക്കാരന് പരിക്ക്. നഴ്‌സായി ജോലിചെയ്യുന്ന ഹർമൻ പ്രീത് സിംഗ് എന്ന 22 കാരനാണ് പരിക്കേറ്റത്. ഗിലോങ്ങിലെ കൊറിയോയിലുള്ള ജിമ്മിന് പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. സംഭവം ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരെ ലക്ഷ്യം വച്ചുള്ള വംശീയ വിദ്വേഷം വർദ്ധിക്കുന്നതായുള്ള ആശങ്കകൾക്ക് ആക്കം കൂട്ടി.
ചൊവ്വാഴ്‌ച രാത്രി 11 മണിയോടെ പ്ലാനറ്റ് ഫിറ്റ്‌നസിൽ നിന്ന് വ്യായാമം പൂർത്തിയാക്കി മടങ്ങവെ കാർ പാർക്കിംഗിൽ വച്ചാണ് യുവാവിനെ ആക്രമിച്ചത്. ഗോ ബാക്ക് ഇന്ത്യ എന്ന് ആക്രോഷിച്ചുകൊണ്ടാണ് യുവാവിനെ മൂന്നുപേർ ചേർന്ന് മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അക്രമികളിൽ ഒരാൾ അയാളുടെ തല കൊണ്ട് യുവാവിന്റെ മുഖത്ത് പലതവണ ഇടിച്ചു. ആക്രമണത്തിൽ ഹർമൻപ്രീതിന്റെ മൂക്കിന്റെ പാലം തകർന്ന് രക്തസ്രാവം ഉണ്ടായി. ശസ്ത്രക്രിയ വേണ്ടി വന്നേക്കാമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. താൻ ആദ്യമായല്ല ഓസ്‌ട്രേലിയയിൽ വംശീയാധിക്ഷേപം നേരിടുന്നതെന്നും ജീവന് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്നും ഹർമൻ പ്രീത് പറയുന്നു. സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമികൾ ഒരു ചാര നിറത്തിലുള്ള സെഡാൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടത്. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ശേഖരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെയുള്ള വംശീയാധിക്ഷേപങ്ങൾ വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |