
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം മാർച്ച് 31നകം സമർപ്പിക്കാനാകുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. സന്നിധാനത്തെ സ്വർണപ്പാളികളിൽ നിന്ന് ശേഖരിച്ച പുതിയ സാമ്പിളുകളുടെ സൂക്ഷ്മമായ ശാസ്ത്രീയ പരിശോധനയ്‌ക്ക് ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറി സമ്മതമറിയിച്ചെന്നും വ്യക്തമാക്കി. പരിശോധന എത്രയും വേഗം പൂർത്തിയാക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകി.
ജംഷഡ്‌പൂരിലെ ലബോറട്ടറിയിൽ എക്സ്റേ ഫ്ലൂറസൻസ് സ്പെക്ട്രോസ്കോപ്പി, പ്ലാസ്മ മാസ്സ് സ്പെക്ട്രോമെട്രി, ഒപ്ടിക്കൽ എമിഷൻ സ്പെട്രോസ്കോപ്പി എന്നീ പരിശോധനകളാണ് നടത്തേണ്ടത്. ഇവ സൗജന്യമായി ചെയ്യാമെന്നും വേഗത്തിൽ പൂർത്തിയാക്കാമെന്നും ലാബ് എസ്.ഐ.ടിയെ അറിയിച്ചിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങളും ഡോർ ഫ്രെയിമുകളുമായി ബന്ധപ്പെട്ട് 30 ലോഹസാമ്പിളുകളും കട്ടിളപ്പാളി കേസിൽ 6 സാമ്പിളുകളുമാണ് ശേഖരിച്ചത്. കൊല്ലം വിജിലൻസ് കോടതിയുടെ കസ്റ്റഡിയിലുള്ള സാമ്പിളുകൾ ഉടൻ ലാബിന് കൈമാറും.
കേസിന്റെ വിചാരണയിലടക്കം നിർണായക തെളിവുകളാവുക ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. തിരിമറി എത്രത്തോളമെന്ന് കൃത്യമായി വിലയിരുത്താനും സാധിക്കും.
പ്രതികൾ ഉപയോഗിച്ച ഫോണുകളുടെ കോൾ വിവരങ്ങൾ ലഭ്യമാക്കാൻ വോഡഫോൺ ഐഡിയ, ജിയോ, ബി.എസ്.എൻ.എൽ, എയർടെൽ കമ്പനികൾക്ക് അപേക്ഷ നൽകാൻ കോടതി അനുമതി നൽകി. സേവന ദാതാക്കൾ പരമാവധി വിവരങ്ങൾ ലഭ്യമാക്കണമെന്നും ഉത്തരവിട്ടു. ഡി.വി.ആർ, കോൾ ഡാറ്റാ അനാലിസിസ് റിപ്പോർട്ടും ലഭിക്കാനുണ്ട്. ഇതുകൂടി പരിശോധിച്ചാകും അന്തിമ റിപ്പോർട്ട്.അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ, വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ വി. സുനിൽകുമാർ എന്നിവർ കോടതിയിൽ നഹാജരായിരുന്നു. കോടതി സ്വമേധയാ എടുത്ത കേസ് വീണ്ടും മാർച്ച് 26ന് പരിഗണിക്കും.
കൊടിമരക്കേസിൽ
അന്വേഷണം തുടങ്ങി
ശബരിമല കൊടിമരത്തിലെ സ്വർണ്ണം തട്ടിയെടുത്തെന്ന കേസിൽ പ്രാഥമികാന്വേഷണം ആരംഭിച്ചതായി വിജിലൻസ് അറിയിച്ചു.തിരുവനന്തപുരം വിജിലൻസ് ഡിവൈ.എസ്.പി സി.എസ്. ഹരിയെ ഇതിനായി ചുമതലപ്പെടുത്തിയതായും അറിയിച്ചു. 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു.
തന്ത്രിക്കെതിരെ ശക്തമായ
തെളിവില്ലെന്ന് കോടതി
കൊല്ലം∙ ശബരിമല സ്വർണക്കൊള്ളക്കേസുകളിൽ തന്ത്രി കണ്ഠരര് രാജീവർക്ക് എതിരെ ശക്തമായ തെളിവ് ഹാജരാക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്ന് കോടതി. തന്ത്രിക്ക് ദേവസ്വം ബോർഡ് തീരുമാനങ്ങളെ മറികടക്കാൻ കഴിയില്ല. ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഉത്തരവാദിത്വം. ജാമ്യ ഉത്തരവിലാണ് പരാമർശം.
ആരോഗ്യ അവസ്ഥയും തുടർ ചികിത്സയും കണക്കിലെടുക്കുന്നു. പ്രസിദ്ധനായ തന്ത്രി എന്ന നിലയിൽ പൂജാവിധികളും ആചാരങ്ങളും അനുഷ്ഠിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു.
പത്മകുമാറിന്റെ
ജാമ്യം: ഇന്ന് വിധി
കട്ടിളപ്പാളി സ്വർണം അപഹരിച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എം.എൽ.എയുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ വിധി പറയാനായി ഇന്നത്തേക്ക് മാറ്റി. നവംബർ 20ന് അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്ന് അപേക്ഷയിൽ പറയുന്നു. ദ്വാരപാലക ശില്പത്തിലെ സ്വർണം അപഹരിച്ച കേസിൽ ഡിസംബർ 2നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണം വഴിമുട്ടി: ശോഭാസുരേന്ദ്രൻ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മാസങ്ങൾ കഴിഞ്ഞിട്ടും തൊണ്ടിമുതൽ പോലും കണ്ടെത്താനാകാതെ എസ്.ഐ.ടി. അന്വേഷണം വഴിമുട്ടിയെന്നും ഇനി സി.ബി.ഐ. അന്വേഷണത്തിലൂടെ മാത്രമേ സത്യം കണ്ടെത്താൻ കഴിയുകയുള്ളുവെന്നും ബിജെപി സംസ്ഥാന ജന. സെക്രട്ടറി ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറാൻ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകണം. സ്വർണ്ണകൊള്ള അന്വേഷണം അട്ടിമറിച്ച സംസ്ഥാനസർക്കാരിന് വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.