ഫോട്ടോ : ശ്രാവണ്‍ ദാസ് | കേരളകൗമുദി
മലപ്പുറം: വെള്ളക്കെട്ടില്‍ വീണ ലോറിയുടെ ക്യാബിനില്‍ നിന്ന് ക്ലീനറുടെ മൃതദേഹം പുറത്തെടുത്തു. കുറ്റിപ്പുറത്തിന് സമീപം ആതവനാട്ടിലെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് ലോറി വീണത്. ഏഴ് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ലോറി വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്തത് . ക്യാബിന്‍ പൊളിച്ച് മാറ്റിയ ശേഷമാണ് മുസ്തഫയുടെ മൃതദേഹം പുറത്തെത്തിച്ചത്.
'മലയില്‍ ഫുഡ് പ്രോഡക്റ്റ്‌സി'ന്റെ ലോറിയാണ് വെള്ളി പകല്‍ ഒന്നോടെ ഊരോത്ത് പള്ളിയാലില്‍ അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് വെള്ളത്തിലേക്ക് ചാടിയ ലോറി ഡ്രൈവര്‍ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നാട്ടുകാര്‍ രക്ഷിച്ചിരുന്നു. വളാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാഫറിന്റെ നട്ടെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ആഴമുള്ള ക്വാറിയിലെ വെള്ളത്തില്‍ താഴ്ന്നുപോയ ലോറിക്കുള്ളില്‍ കുടുങ്ങിയ മുസ്തഫയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷസേന, സ്‌കൂബ ടീം, നീന്തല്‍ വിദഗ്ദ്ധര്‍, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്.
ക്വാറിയിലെ വെള്ളക്കെട്ടില്‍ നിന്ന് ലോറി പുറത്തെടുക്കാനുള്ള ശ്രമം മൂന്ന് തവണ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ലോറി പുറത്തെടുത്തത്. മുസ്തഫയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിച്ചത്. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. ക്വാറിയോട് ചേര്‍ന്നുള്ള പ്രദേശത്ത് അപകടങ്ങള്‍ പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |