
കൊച്ചി: വിദ്യാർത്ഥിനിക്ക് നേരെ വേണാട് എക്‌സ്‌പ്രസിൽ ലൈംഗിക അതിക്രമം കാട്ടിയ കേസിലെ പ്രതിയെ എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റുചെയ്തു, തൃശൂർ ആനന്ദപുരം മരിയാഭവനിൽ ബാബുവാണ് (37) ഒരാഴ്ചനീണ്ട അന്വേഷണത്തിന് ഒടുവിൽ പിടിയിലായത്. തൃശൂരിൽനിന്ന് കോട്ടയത്തേക്ക് പോയ കൊട്ടാരക്കര സ്വദേശിനിയായ യുവതിക്ക് നേരെയാണ് നഗ്നതാപ്രദർശനം ഉൾപ്പെടെ ലൈംഗിക അതിക്രമം നടന്നത്. ട്രെയിൻ ആലുവയ്ക്കും എറണാകുളത്തിനുമിടെ എത്തിയപ്പോഴായിരുന്നു സംഭവം.
വിദ്യാർത്ഥിനിയുടെ എതിർസീറ്റിലിരുന്ന ബാബു കോച്ചിൽ തിരക്കൊഴിഞ്ഞ സമയത്താണ് ചേഷ്ടകൾ കാട്ടിയത്. ഇയാളുടെ നഗ്നതാപ്രദർശനം രഹസ്യമായി മൊബൈലിൽ പകർത്തിയ വിദ്യാർത്ഥിനി ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ദൃശ്യങ്ങൾ സഹിതം റെയിൽവേ പൊലീസിന് കൈമാറി.
പ്രതിയെ കണ്ടെത്താൻ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടക്കുന്നതിനിടെ കഴിഞ്ഞദിവസം എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കൽപ്പണിക്കാരനായ പ്രതി സുവിശേഷ പ്രഭാഷണത്തിനും പോകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ്, എസ്.എച്ച്.ഒ നിസാറുദ്ദീൻ, എസ്.ഐ സാജു പോൾ, റെയിൽവേ ക്രൈംസ്ക്വാഡ് അംഗങ്ങളായ ഷഹേഷ്, തോമസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |